ലോക്ക്ഡൗൺ ‍ഞായറാഴ്ച മാത്രം; കടകളുടെ പ്രവർത്തന സമയം വർധിപ്പിക്കും; ലോക്ഡൗൺ ഇളവിൽ ചീഫ് സെക്രട്ടറി തലശുപാർശകൾ, നോക്കാം വിശദമായി


കോഴിക്കോട്: ലോക്ഡൗൺ ഇളവിൽ ചീഫ് സെക്രട്ടറി തലശുപാർശകൾ ഇന്ന് മുഖ്യമന്ത്രിയുടെ പരി​ഗണനയ്ക്ക വരും. വാരാന്ത്യ ലോക് ഡൗൺ ഞായറാഴ്ച്ച മാത്രമായി പരിമിതപ്പെടുത്താൻ ശുപാർശയിൽ പറയുന്നുണ്ട്. ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോ​ഗം ഇത് പരി​ഗണിക്കും.

മറ്റൊന്ന് ആഴ്ച്ചയിലെ 6 ദിവസവും കടകൾ തുറക്കാം എന്നതാണ്. കടകളുടെ പ്രവർത്തന സമയം വർധിപ്പിക്കാനും ശുപാർശയിൽ പറയുന്നു. ടി.പി.ആർ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി പകരം രോഗികളുടെ എണ്ണം നോക്കിയുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരും. രോഗികൾ കൂടുതലുള്ള പ്രദേശങ്ങൾ കണ്ടയിൻമെൻ്റ് സോണുകളായി തിരിച്ച് അടച്ചിടൽ നടപ്പാക്കും.
പ്രതിദിനം രണ്ട് ലക്ഷം പരിശോധനകൾ നടത്തണമെന്നും ശുപാർശയിൽ പറയുന്നു. ഓണത്തിന് ഇളവുകൾ അനുവദിക്കുന്നതും സർക്കാർ പരി​ഗണനയിലുണ്ട്. എന്നാൽ രോ​ഗവ്യാപനം കൂടാതെയും കഴിഞ്ഞ തവണ പെരുന്നാൾ ഇളവിനോടനുബന്ധിച്ച് സുപ്രിംകോടതി പുറത്തിറക്കിയ മാർ​ഗനിർദേശങ്ങൾ ലംഘിക്കാതെയും ഇളവുകൾ അനുവദിക്കാനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.

ടി.പി.ആർ അടിസ്ഥാനത്തിലുള്ള നിയന്ത്രങ്ങള്‍ മാറ്റി മൈക്രോ കണ്ടയ്ന്‍മെന്‍റ് സോണുകള്‍ രൂപീകരിച്ച് പ്രതിരോധം നടപ്പാക്കാനാണ് വിദഗ്ധ സമിതി ശുപാർശ. ടി.പി.ആർ പത്തില്‍ കൂടുതലുള്ള പ്രദേശങ്ങൾ മൈക്രോ കണ്ടയന്‍മെന്‍റ് സോണായി തിരിച്ച് അടച്ചിടൽ നടപ്പാക്കിയേക്കും. പത്തില്‍ കൂടുതല്‍ ടി.പി.ആർ ഉള്ള സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം വേണമെന്ന കേന്ദ്ര നിര്‍ദ്ദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

ചീഫ് സെക്രട്ടറിതല ശുപാർശയിൽ തീരുമാനം ഇന്ന് വൈകുന്നേരം ചേരുന്ന അവലോകന യോഗത്തിൽ ചർച്ച ചെയ്യും. അതേസമയം, ആരോ​ഗ്യ വകുപ്പിന് ഇളവുകൾ നൽകുന്നതിനോട് യോജിപ്പില്ലെന്നാണ് പുറത്ത് വരുന്ന വിവരം. മൂന്നാം തരം​ഗം വരാനിരിക്കെ ഇത്തരം ഇളവുകൾ നൽകുന്നതിൽ വകുപ്പ് ആശങ്ക പ്രകടിപ്പിച്ചു.

അതേസമയം സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണവും ടി.പി.ആറും ഉയരുന്നതിൽ കേന്ദ്ര സംഘം ചീഫ് സെക്രട്ടറിയെ ആശങ്ക അറിയിച്ചു. സമ്പർക്ക പട്ടിക തയ്യാറാക്കി ക്വാറന്റീൻ ശക്തിപ്പെടുത്തണമെന്നും കേന്ദ്ര സംഘം നിർദ്ദേശം നൽകി.