ലഹരിയൊഴുക്ക് തടയാന്‍ ജില്ലയില്‍ കര്‍ശന പരിശോധന ശക്തം; നിരോധിത മയക്കുമരുന്നുകളും വാഷിഷും ചാരായവും പിടിച്ചെടുത്തു


കോഴിക്കോട്: ക്രിസ്മസ്-നവവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയില്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കി. ഡിസംബര്‍ നാലിനാരംഭിച്ച യജ്ഞത്തില്‍ ഇതുവരെ 98 അബ്കാരി, 13 എന്‍.ഡി.പി.എസ്, 165 കോട്പ, എന്നിങ്ങനെ 276 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 74 പേര്‍ അറസ്റ്റിലായി. ഏഴ് വാഹനങ്ങള്‍ പിടിച്ചെടുത്തു. 7,475 ലിറ്റര്‍ വാഷ്, 50 ലിറ്റര്‍ ചാരായം, 304.38 ലിറ്റര്‍ വിദേശമദ്യം, 104.83 ലിറ്റര്‍ ഇതരസംസ്ഥാന വിദേശമദ്യം, 3,250 ഗ്രാം കഞ്ചാവ്, 7.4 ഗ്രാം എം.ഡി.എം.എ, എട്ട് ഗ്രാം ഹാഷീഷ് ഓയില്‍, ഒരു ഗ്രാം ചരസ്, 124.05 കി.ഗ്രാം പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ജനുവരി മൂന്നു വരെ കര്‍ശന പരിശോധന തുടരുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങളില്‍നിന്ന് നേരിട്ട് പരാതികള്‍ സ്വീകരിക്കാന്‍ ജില്ല ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം (ഫോണ്‍ :0495 2372927) ആരംഭിച്ചിട്ടുണ്ട്. ഇവിടെ ലഭിക്കുന്ന പരാതികളില്‍ അന്വേഷണത്തിനായി എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്‌ട്രൈക്കിങ് ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്.

പൊലീസ്, വനം, ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, തീരദേശ പൊലീസ്, റവന്യൂ എന്നീ വകുപ്പുകളുമായി ചേര്‍ന്ന് 10 പരിശോധനകള്‍ നടത്തി. വനപ്രദേശങ്ങളിലെ വാറ്റ് തടയാന്‍ ഫോറസ്റ്റ് അധികൃതരുമായി സഹകരിച്ച് മൂന്നും കടല്‍മാര്‍ഗമുള്ള ലഹരിക്കടത്ത് തടയാന്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റുമായി ചേര്‍ന്ന് നാലും കോസ്റ്റല്‍ പൊലീസുമായി ചേര്‍ന്ന് മൂന്നും പൊലീസ് സ്‌നിഫര്‍ ഡോഗിന്റെ സഹയത്തോടെ നാല് പരിശോധനകളും നടത്തി.

അഴിയൂര്‍ എക്‌സൈസ് ചെക്‌പോസ്റ്റില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു. ലഹരികടത്തില്‍ സ്ത്രീപങ്കാളിത്തം വര്‍ധിച്ചത് കണക്കിലെടുത്ത് ചെക്‌പോസ്റ്റുകളില്‍ വനിത ജീവനക്കാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. മാഹി അതിര്‍ത്തിയില്‍ വടകര റേഞ്ച്, വടകര സര്‍ക്കിള്‍, സ്‌ട്രൈക്കിങ് ഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി. അടിവാരം ഭാഗത്ത് താമരശ്ശേരി സര്‍ക്കിള്‍, താമരശ്ശേരി റേഞ്ച് എന്നിവയാണ് പരിശോധന നടത്തുന്നത്. ലൈസന്‍സ്ഡ് സ്ഥാപനങ്ങളിലെ നിയമലംഘനം തടയാന്‍ 204 കള്ളുഷാപ്പുകളും 28 ബാറുകളും അഞ്ച് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളും 12 റീട്ടെയില്‍ മദ്യഷാപ്പുകളും പരിശോധിച്ച് 63 കള്ള് സാമ്പിളുകളും 11 വിദേശ മദ്യസാമ്പിളുകളും രാസപരിശോധനക്കായി ശേഖരിച്ചു.