റേഷന്‍ വിതരണം തകരാറിലായെന്നത് വ്യാജ പ്രചരണം; ഇന്ന് ഏഴ് ലക്ഷത്തിലേറെ കാര്‍ഡുടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയെന്ന് മന്ത്രി ജി.ആര്‍.അനില്‍


കോഴിക്കോട്: കേരളത്തില്‍ റേഷന്‍ വിതരണം തകരാറിലായെന്നത് വ്യാജപ്രചരണമാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍.അനില്‍. വ്യാഴാഴ്ച ഏഴു ലക്ഷത്തിലധികം കാര്‍ഡുടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയെന്നും മന്ത്രി പറഞ്ഞു.

റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ജനുവരി 13 മുതല്‍ നടപ്പിലാക്കിയിരുന്ന സമയക്രമീകരണം പൂര്‍ണ്ണമായി പിന്‍വലിച്ച് 27 മുതല്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും രാവിലെ 8.30 മുതല്‍ 12.30 വരെയും വൈകുന്നേരം 3.30 മുതല്‍ 6.30 വരെയും പ്രവര്‍ത്തിക്കുന്നു. റേഷന്‍ വിതരണത്തിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിച്ചു വരുന്നതായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്ക് സെന്ററും (എന്‍.ഐ.സി) സ്റ്റേറ്റ് ഐ.റ്റി മിഷനും പരിശോധന നടത്തി ഉറപ്പുവരുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഒരു ദിവസം റേഷന്‍ വിഹിതം കൈപ്പറ്റുന്ന കാര്‍ഡ് ഉടമകളുടെ ശരാശരി എണ്ണം 3.5 ലക്ഷത്തിനും നാല് ലക്ഷത്തിനും ഇടയിലാണ്. ഇന്ന് (ജനുവരി 27) 7,21,341 പേര്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. റേഷന്‍ കൈപ്പറ്റിയവരുടെ എണ്ണത്തില്‍ ഇത് സമീപകാല റെക്കോഡാണ്. റേഷന്‍ വിതരണത്തില്‍ ഇപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. റേഷന്‍ വിതരണത്തിന് തടസ്സമുണ്ടെന്ന തരത്തിലുള്ള പ്രചരണം നടത്തി കാര്‍ഡുടമകളെ റേഷന്‍ വാങ്ങുന്നതില്‍ നിന്നും നിരുല്‍സാഹപ്പെടുത്തുന്ന സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നത്. ഇത്തരം വ്യാജപ്രചരണങ്ങളില്‍ വീണുപോകാതെ എല്ലാ കാര്‍ഡുടമകളും റേഷന്‍ വിഹിതം വാങ്ങണം.

വ്യാഴാഴ്ച റേഷന്‍ വിഹിതം കൈപ്പറ്റിയവരുടെ എണ്ണം മാത്രം എടുത്താല്‍ത്തന്നെ ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാകും. സംസ്ഥാനത്തെ ഏതെങ്കിലും റേഷന്‍ കടയില്‍ നെറ്റ് വര്‍ക്ക് സംബന്ധമായ തടസ്സംകൊണ്ട് റേഷന്‍ വിതരണത്തില്‍ വേഗതകുറവ് ഉണ്ടായിട്ടുണ്ടാവാം. എന്നാല്‍ അത്തരം വിഷയത്തെ പര്‍വ്വതീകരിച്ച് പൊതുവിതരണം മുഴുവന്‍ തടസ്സപ്പെട്ടിരിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണം ഖേദകരമാണ്. ഇത്തരം പ്രചരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുമെന്നതിനാല്‍ വസ്തുത പരിശോധിച്ച് ഇക്കാര്യത്തിലുള്ള സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ജനുവരി മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റുന്നതിന് മൂന്ന് പ്രവര്‍ത്തി ദിവസങ്ങളാണ് അവേശഷിക്കുന്നത്. എല്ലാ കാര്‍ഡുടമകളും ഈ ദിവസങ്ങള്‍ പ്രയോജനപ്പെടുത്തി റേഷന്‍ വിഹിതം കൈപ്പറ്റണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.