രാമനാട്ടുകരയില്‍ കഴുത്തില്‍ കത്തി വച്ച് കവര്‍ച്ച നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍


രാമനാട്ടുകര: നഗരത്തിൽ തമിഴ്നാട് സ്വദേശിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. ചേലേമ്പ്ര പുല്ലിപ്പറമ്പ് മാമ്പേക്കാട്ട് പുറായി വിജേഷ് (37), കാക്കഞ്ചേരി പേവുങ്ങൽ അരുൺ രാജ് (24)എന്നിവരെയാണ് ഫറോക്ക് ഇൻസ്പെക്ടർ ജി. ബാലചന്ദ്രന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കവർച്ച സംഘത്തിൽ ഒപ്പമുണ്ടായിരുന്ന ഒരാളെക്കൂടി പിടികൂടാനുണ്ട്. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

കഴിഞ്ഞ ദിവസം രാത്രി കെടിഡിസിക്കു സമീപത്താണ് തിരുച്ചിറപ്പള്ളി അരിയലൂർ പനങ്ങൂർ സ്വദേശി പ്രഭാകരന്റെ ഫോൺ മൂവർ സംഘം കവർന്നത്. മണ്ണുമാന്തി യന്ത്രം ഓപ്പറേറ്ററായ പ്രഭാകരൻ പലചരക്ക് സാധനങ്ങൾ വാങ്ങാൻ നഗരത്തിൽ എത്തിയതായിരുന്നു. തിരിച്ചു പോകുമ്പോൾ പിന്നാലെ എത്തിയ സംഘാംഗങ്ങളിൽ ഒരാൾ തടഞ്ഞു നിർത്തി കഴുത്തിൽ കത്തി വച്ചു.

ഉടൻ മറ്റൊരാൾ പ്രഭാകരന്റെ കീശയിൽ നിന്നു ഫോൺ അപഹരിച്ച ശേഷം മൂവരും കടന്നു കളഞ്ഞു. പ്രഭാകരൻ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. വിജേഷിനെ സംഭവസ്ഥലത്തും അരുൺ രാജിനെ പിന്നീടുമാണു പിടികൂടിയത്.