മോഹനൻ വൈദ്യരെ ബന്ധുവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി


തിരുവനന്തപുരം∙ മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാലടിയിലുള്ള ബന്ധുവീട്ടിലാണ് അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം മെ‍ഡിക്കൽ കോളജിലേക്ക് മാറ്റി.

രാവിലെ മുതൽ പനിയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. പിന്നീട് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരികരിച്ചത്. മരണ കാരണം എന്താണെന്ന് വ്യക്തമല്ല.

വൈദ്യരെന്ന പേരില്‍ അറിയപ്പെട്ടിരുന്ന മോഹനന്‍ ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പ്രചാരണം നടത്തുകയും, അശാസ്ത്രീയ ചികിത്സാ രീതികളുടെ പേരില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. ചികിത്സാ പിഴവില്‍ ഒന്നര വയസ്സുകാരി മരിച്ചെന്ന പരാതിയിലടക്കം മോഹനനെതിരെ കേസുകളുണ്ട്.

നിപ വൈറസുണ്ടെന്നത് വ്യാജപ്രചാരണമാണെന്ന് അവകാശപ്പെട്ട ഇയാള്‍ കൊവിഡിനെതിരെ ചികിത്സിക്കാനറിയാമെന്നും അവകാശപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്ന് തൃശ്ശൂര്‍ പട്ടിക്കാട്ടെ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തുകയും വൈദ്യരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.