മേപ്പയ്യൂര്‍-നെല്ല്യാടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് റോഡ് വികസനം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് സി.പി.എം മേപ്പയ്യൂര്‍ സൗത്ത് ലോക്കല്‍ സമ്മേളനം


മേപ്പയ്യൂര്‍: ദിവസവും ആയിരക്കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന മേപ്പയ്യൂര്‍-നെല്യാടി റോഡിന്റെ വികസനം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് സി.പി.എം മേപ്പയ്യൂര്‍ സൗത്ത് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ മേപ്പയ്യൂര്‍-നെല്യാടി റോഡ് മഴ പെയ്തു കഴിഞ്ഞാല്‍ യാത്ര ദുസ്സഹമാകുന്ന നിലയാണ് ഇപ്പോഴുള്ളത്. നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഈ റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ട് അപകടങ്ങള്‍ പതിവായതിനാല്‍ ഇവിടെ അപകടങ്ങള്‍ പതിവാണ്.

പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ മന്ത്രിയായിരിക്കെ റോഡ് വികസനത്തിനായി കിഫ്ബി ഫണ്ടില്‍ നിന്ന് 39.5 കോടി രൂപ വകയിരുത്തിയിരുന്നു. നടപടിക്രമങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി റോഡ് പണി ഉടന്‍ ആരംഭിക്കണമെന്ന് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു.

മുതിര്‍ന്ന പാര്‍ട്ടി അംഗം ടി. പാച്ചര്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. എന്‍.എം ദാമോദരന്‍ താല്‍ക്കാലിക അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എ.കെ ബാലന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെ. രാജീവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

എന്‍.കെ രാധ, കെ. കുഞ്ഞിരാമന്‍, എം. കുഞ്ഞമ്മത്, കെ.ടി രാജന്‍, കെ.പി ബിജു, പി. പ്രസന്ന, എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ എ.സി അനൂപ് സ്വാഗതം പറഞ്ഞു. എന്‍.എം ദാമോദരന്‍, വി. സുനില്‍, രമ്യ എ.പി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. വി. സുനില്‍ രക്തസാക്ഷി പ്രമേയവും എന്‍.എം കുഞ്ഞികണ്ണന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.