മൂന്നാം തരംഗത്തില്‍ കരുതലൊരുക്കാന്‍ രാജ്യം; കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സെപ്റ്റംബറോടെ


ന്യൂഡല്‍ഹി: കോവിഡ് 19 മൂന്നാംതരംഗത്തിന്റെ ആശങ്ക നിലനില്‍ക്കേ കുട്ടികള്‍ക്ക് കരുതലൊരുക്കാന്‍ രാജ്യം. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സെപ്റ്റംബറോട് തയ്യാറായേക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി)ഡയറക്ടര്‍ പ്രിയ എബ്രഹാം പറഞ്ഞു. നിലവില്‍ 2 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള കോവാക്‌സിന്റെ 3-ാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

രാജ്യത്ത് നിലവില്‍ ലഭ്യമായ മൂന്ന് വാക്‌സിനുകളില്‍ ഒന്നായ കോവാക്‌സിന്റെ നിര്‍മ്മാതാക്കള്‍ ഐ.സി.എം.ആറും ഹൈദരാബാദ് കേന്ദ്രമായ വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കുമാണ്.

ജനുവരിയിലാണ് രാജ്യത്ത് കോവാക്‌സിന് അടിയന്തിര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ജനറല്‍ അനുമതി നല്‍കുന്നത്. നിലവില്‍ കുട്ടികളില്‍ കുത്തിവെയ്പ്പിന് അനുമതിക്കായി കാത്തിരിക്കുന്ന മറ്റൊരു വാക്‌സിന്‍ സൈഡസ് കാഡിലയാണ്.സൈഡസ് കാഡിലയുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുകയാണെന്നും അനുമതി ലഭിക്കുകയാണെങ്കില്‍ ഇതും കുട്ടികളില്‍ ഉപയോഗിക്കാമെന്ന് പ്രിയ പറഞ്ഞു.

നിലവില്‍ ബൂസ്റ്റര്‍ ഡോസുകള്‍ക്ക് അനുമതി നല്‍കുന്നതിനോട് ഡബ്ല്യു.എച്ച്.ഒ ആഭിമുഖ്യം കാട്ടുന്നില്ല. വരുമാനം കുറഞ്ഞ ചില രാജ്യങ്ങള്‍ വാക്‌സിനേഷനില്‍ പിന്നിലെത്തുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാല്‍ ഭാവിയില്‍ ബൂസ്റ്റര്‍ ഡോസുകള്‍ ഉറപ്പായിട്ടും വരുമെന്ന പ്രതീക്ഷയും അവര്‍ പങ്ക്വെച്ചു.

ഒരാള്‍ക്ക് രണ്ട് വ്യത്യസ്ത വാക്‌സിനുകള്‍ രണ്ട് ഡോസായി നല്‍കിയ സാംപിളുകള്‍ എന്‍.ഐ.വി പരിശോധിച്ചു. സാംപിളുകള്‍ പരിശോധിച്ചതില്‍ യാതൊരു പാര്‍ശ്വ ഫലവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ സുരക്ഷിതരാണെന്നും പ്രിയ എബ്രഹാം കൂട്ടിച്ചേര്‍ത്തു. വാക്‌സിന്‍ വകഭേദങ്ങള്‍ക്ക് എതിരേ ഫലം ചെയ്യുന്നുണ്ടുവെന്നും വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗം ഗുരുതരമാകാതിരിക്കാന്‍ വാക്‌സിന്‍ സഹായിച്ചതായും അവര്‍ പറഞ്ഞു.