മൂന്നാം തരംഗം നേരിടാൻ മുന്നൊരുക്കം; ആശുപത്രികളിൽ പ്രത്യേക ശിശുരോഗ ഐ.സി.യുകളും കട്ടിലുകളും സജ്ജമാക്കും


കോഴിക്കോട്: കൊവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യവകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കം ആരംഭിച്ചുവെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മൂന്നാം തരംഗമുണ്ടായായാല്‍ കുട്ടികളില്‍ കൂടുതല്‍ ആരോഗ്യപ്രശ്‌നമുണ്ടായേക്കാം എന്നാണ് ആശങ്ക. ഈ സാഹചര്യത്തില്‍ ആശുപത്രികളില്‍ പ്രത്യേക ശിശുരോഗ ഐ.സി.യുകളും കട്ടിലുകളും സജ്ജമാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്നാം തരംഗത്തിന്റെ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാനും നടപടി എടുത്തിട്ടുണ്ട്. 870 മെട്രിക് ടണ്‍ ഓക്‌സിജന്‍ നിലവില്‍ കരുതല്‍ ശേഖരമായി സൂക്ഷിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 13 മെട്രിക് ടണ്‍ ഓക്‌സിജന്‍ സ്ഥാപിക്കാന്‍ സഹായകരമാവുന്ന പ്ലാന്റുകള്‍ സ്വകാര്യ ആശുപത്രികളില്‍ സജ്ജമാക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ ഐ.സി.യു. വെന്റിലേറ്റര്‍ സൗകര്യം ഇതൊന്നും ലഭ്യമല്ലെങ്കില്‍ ഇത്തരം ആശുപത്രികളില്‍ മാറ്റി ചികിത്സിക്കാനുള്ള സൗകര്യവും ഒരുക്കും.

കൊവിഡ് മഹാമാരി മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം അനുവദിക്കാന്‍ 3.19കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. മൂന്ന് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും കുട്ടിക്ക് 18 വയസ്സാവും വരെ മാസംതോറും 2000 രൂപയുമാണ് അനുവദിക്കുന്നത്. ഈ കുട്ടികളുടെ ഡിഗ്രി വരെയുള്ള വിദ്യാഭ്യാസ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. മാനദണ്ഡങ്ങള്‍ അനുസരിച്ച് 87 കുട്ടികളെ ഈ പദ്ധതിക്കായി സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്.