മുന്‍ ഡി.സി.സി പ്രസിഡന്റ് യു. രാജീവന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടത്തിയ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസുകാരുടെ മര്‍ദ്ദനമേറ്റു


കോഴിക്കോട്: എ ഗ്രൂപ്പിന്റെ രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. കല്ലായിയിലെ സ്വകാര്യ ഹോട്ടലില്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് യു. രാജീവന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഗ്രൂപ്പ് യോഗത്തിനിടെയാണ് സംഭവം.

മര്‍ദ്ദനത്തില്‍ പരുക്കേറ്റ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന് മര്‍ദ്ദനമേറ്റു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയെന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുള്ളപ്പോഴായിരുന്നു സംഭവം.

കൈരളി ടി.വി റിപ്പോര്‍ട്ടര്‍ മേഘ, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സി.ആര്‍. രാജേഷ്, മാതൃഭൂമി റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് എ ഗ്രൂപ്പിന്റെ രഹസ്യയോഗം നടക്കുന്ന വിവരം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

വിവരമറിഞ്ഞ് കസബ പൊലീസ് സ്ഥലത്തെത്തി. മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റതില്‍ ടി. സിദ്ദിഖ് എം.എല്‍.എ ഖേദം പ്രകടിപ്പിച്ചു.

അതേസമയം ഗ്രൂപ്പ് യോഗമല്ല, നെഹ്‌റു അനുസ്മരണമാണ് കോഴിക്കോട്ടെ ഹോട്ടലില്‍ നടന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിക്കുന്നത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.