മലയാളത്തിന്റെ താര ചക്രവര്‍ത്തി, മലയാളികളുടെ വല്യേട്ടന്‍; വെള്ളിത്തിരയില്‍ മമ്മൂട്ടിക്ക് അര നൂറ്റാണ്ട്


ലയാളത്തിന്റെ താര ചക്രവര്‍ത്തി, മുഹമ്മദ് കുട്ടിയില്‍ നിന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടിയായി ഇന്നേക്ക് അര നൂറ്റാണ്ട്. അഭിനയത്തോടുള്ള അഭിനിവേശവും സിനിമയോടുള്ള അടങ്ങാത്ത പ്രണയവും തന്നെയാണ് അറുപത് കഴിഞ്ഞ താരത്തെ ജനമനസ്സുകളിലെ ആരാദ്യപുരുഷനാക്കുന്നത്.

1971ലാണ് മമ്മൂട്ടി തിരശ്ശീലക്കു മുന്നിലേക്ക് വരുന്നത്. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഓടിവരുന്ന ഒരു പയ്യന്‍ പിന്നീട് തലമുറകളെ സ്വാധീനിച്ച വ്യക്തിത്വമായി. അടുത്തിടെ ആ ഓർമ്മയുടെ ഒരു ഭാഗം സോഷ്യൽ മീഡിയയിൽ അലയടിച്ചിരുന്നു. നടൻ ബഹദൂറിനൊപ്പം ഒരു ഷോട്ടിൽ നിൽക്കുന്ന യുവാവിന്റെ ചിത്രമായിരുന്നു അത്. അന്ന് ആ അഭിനേതാവിന്റെ മുഖമോ പേരോ ഒന്നും തന്നെ പ്രേക്ഷകർ അറിഞ്ഞിരുന്നില്ല.

1971ല്‍ സിനിമയില്‍ വന്നുവെങ്കിലും 1980 ല്‍ റിലീസ് ചെയ്ത ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങളാണ്’ മമ്മൂട്ടി നടനായി അരങ്ങേറിയ ചിത്രം. ടൈറ്റിലില്‍ ആദ്യം പേരു തെളിഞ്ഞതും ഈ സിനിമയിലാണ്. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ആസാദ് സംവിധാനം ചെയ്ത ഈ സിനിമയാണ് മമ്മൂട്ടിയുടെ ആദ്യ ചിത്രമായി പരിഗണിക്കേണ്ട എന്നതാണ് മറുവാദം. ഈ ചിത്രത്തിലെ മാധവന്‍കുട്ടിയെന്ന കഥാപാത്രത്തില്‍ നിന്നാണ് മലയാള സിനിമയിലെ മമ്മൂട്ടി യുഗം തുടങ്ങുന്നതും മമ്മൂട്ടി സ്വപ്നങ്ങളുടെ വ്യാപാരിയാകുന്നതും.

അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയുടെ ഓരോ വാർഷികവും രേഖപ്പെടുത്തുന്നത് മെഗാ സ്റ്റാർ മമ്മൂട്ടി അഭിനയജീവിതം കുറിച്ചതിന്റെ നാൾവഴികൾ കൂടിയാണ്. 1987 ലെ ന്യൂഡൽഹിയോടെ മെഗാ സ്റ്റാർ പട്ടം തേടിയെത്തിയ മമ്മുക്കയുടെ സിനിമാ ജീവിതത്തിനും അരനൂറ്റാണ്ട് പിന്നിടുന്നു.

1979 ൽ എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ‘ദേവലോകം’ മമ്മൂട്ടിയെ നായകനാക്കി. പക്ഷെ ഈ ചിത്രം ഒരിക്കലും പുറത്തെത്തിയില്ല. പിന്നീട് എം.ടി. തിരക്കഥയൊരുക്കിയ ‘വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ’ എന്ന സിനിമയാണ് മമ്മൂട്ടിയെ പ്രധാനനടൻ എന്ന് രേഖപ്പെടുത്തി തുടങ്ങിയത്. സുകുമാരനായിരുന്നു സിനിമയിലെ നായകൻ.

തമിഴ് സിനിമയിൽ മൗനം സമ്മതം (1990), തെലുങ്ക് സിനിമയിൽ സ്വാതി കിരണം (1992), ബോളിവുഡിൽ ത്രിയാത്രി എന്നിവയിലൂടെ മമ്മൂട്ടി അരങ്ങേറ്റം കുറിച്ചു. എങ്കിലും ഹിന്ദിയിൽ നായകനായി അരങ്ങേറ്റം നടത്തിയത് ധർതിപുത്രയിലാണ് (1993). ദ്വിഭാഷാ ചിത്രമായ ശിക്കാരി (2012) യിലൂടെ അദ്ദേഹം കന്നഡ സിനിമയിൽ തുടക്കമിട്ടു. ഡോ. ബാബാസാഹേബ് അംബേദ്കർ (2000) എന്ന ഇന്ത്യൻ-ഇംഗ്ലീഷ് സിനിമയിലും അദ്ദേഹം അഭിനയിച്ചു.

മമ്മൂട്ടി മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും ഏഴ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങളും 13 ഫിലിംഫെയർ അവാർഡുകളും 11 കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളും നേടിയിട്ടുണ്ട്. 1998 ൽ, ഇന്ത്യൻ സർക്കാർ ഇൻഡ്യൻ ചലച്ചിത്ര വ്യവസായത്തിന് നൽകിയ സംഭാവനകൾ മാനിച്ച് മമ്മൂട്ടിക്ക് നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. 2010 ൽ കോഴിക്കോട് സർവകലാശാലയും കേരള സർവകലാശാലയും അദ്ദേഹത്തിന് ഡോക്ടർ ഓഫ് ലെറ്റേഴ്സ് ബിരുദം നൽകി.