മരണത്തിന് തൊട്ടുമുമ്പ് മലവെള്ളപ്പാച്ചിലിന്റെ വീഡിയോ പകര്‍ത്തി; തൊട്ടുപിന്നാലെ ഉരുള്‍പൊട്ടി സര്‍വ്വതും നശിച്ചു; ഫൗസിയ പകര്‍ത്തിയ ദൃശ്യങ്ങളില്‍ കുഞ്ഞുമക്കളും (Watch Video)


തൊടുപുഴ: കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ഫൗസിയ ദുരന്തത്തിന് തൊട്ടുമുമ്പ് പകര്‍ത്തിയ മലവെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മലവെള്ളം കുത്തിയൊഴുകുന്ന വീഡിയോ ബന്ധുവിന് അയക്കാനായാണ് ഫൗസിയ പകര്‍ത്തിയത്. ഫൗസിയയുടെ മക്കളെയും വീഡിയോയില്‍ കാണാം.

വീഡിയോ പകര്‍ത്തി നിമിഷങ്ങള്‍ക്കകമാണ് സര്‍വ്വതും നശിപ്പിച്ചുകൊണ്ട് ഉരുള്‍പൊട്ടലുണ്ടായത്. വീടും കുടുംബത്തിലെ അഞ്ച് അംഗങ്ങളും ദുരന്തത്തില്‍ മണ്ണിനടിയിലായി. ഇന്ന് നടത്തിയ തിരച്ചിലില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്.

ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകന്‍ അമീന്‍ സിയാദ് (7), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്സാന്‍ ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4), ഷാജി ചിറയില്‍ (55) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

അംനയുടെയും അഫ്‌സാന്റെയും മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലായിരുന്നു. ഒരു കുട്ടിയുടെ മൃതദേഹം തൊട്ടിലില്‍ നിന്നാണ് ലഭിച്ചത്. മണിമലയാറ്റില്‍ നിന്നാണ് ഷാജി ചിറയിലിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇതോടെ ഇടുക്കി ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മഴ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴുവയസ്സുകാരന്‍ സച്ചു ഷാഹുലിനായി തിരച്ചില്‍ തുടരുന്നു. ഒഴുക്കില്‍പെട്ട് കാണാതായ ആന്‍സി സാബുവിന്റെ മൃതദേഹവും ഇതുവരെ കിട്ടിയിട്ടില്ല.

വീഡിയോ കാണാം: