മണ്ണാര്‍ക്കാടില്‍ വൃദ്ധനോട് മക്കളുടെ ക്രൂരത; സ്വത്തുക്കൾ എഴുതി വാങ്ങി, വീട്ടില്‍ പൂട്ടിയിട്ടു; ആറ് മാസങ്ങള്‍ക്ക് ശേഷം അച്ഛന് മോചനം


പാലക്കാട്‌: മണ്ണാർക്കാട് വയോധികനായ അച്ഛനെ, മക്കൾ ആറ് മാസത്തോളം മുറിക്കുള്ളിൽ പൂട്ടിയിട്ടതായി പരാതി. കിടപ്പിലായ അച്ഛന് ഭക്ഷണം പോലും കൃത്യമായി നൽകിയിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ആരോഗ്യ വകുപ്പും, പൊലീസും സ്ഥലത്തെത്തി വയോധികനെ മോചിപ്പിച്ചു. സ്വത്ത് എഴുതി വാങ്ങിയതിനു ശേഷമായിരുന്നു മുറിയിൽ പൂട്ടിയിട്ടത്.

മണ്ണാർക്കാട് പടിഞ്ഞാറെ തറയിൽ പൊന്നു ചെട്ടിയാർക്കാണ് ഈ ദുര്യോഗം. മക്കളായ ഗണേശനും, തങ്കമ്മയും ആറ് മാസത്തോളം വീട്ടിൽ പൂട്ടിയിട്ട് ഭക്ഷണം പോലും കൃത്യമായി നൽകാതെ പീഡിപ്പിച്ചതായാണ് അയൽവാസികൾ പരാതി പറയുന്നത്. കിടപ്പിലായ അച്ഛന് ഒരു നേരം മാത്രമാണ് മക്കൾ ഭക്ഷണം നൽകിയതെന്നും വാർഡ് കൗൺസിലർ അരുൺ കുമാർ പറഞ്ഞു.

പൊന്നു ചെട്ടിയാരുടെ ഭാര്യ രണ്ട് വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. അതിനു ശേഷമാണ് അച്ഛനോടുള്ള മക്കളുടെ ക്രൂരത. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പും പൊലീസും , നഗരസഭ അധികൃതരുംചേർന്ന് വയോധികനെ മോചിപ്പിച്ചു. വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ മക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.