മഞ്ഞക്കുളത്ത് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെപോയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു


മേപ്പയ്യൂര്‍ : മഞ്ഞക്കുളം പെട്രോള്‍ പമ്പിന് സമീപം ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെപോയ പോയ കാര്‍ മേപ്പയ്യൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരിങ്ങത്തെ ഇല്ലത്ത് മീത്തല്‍ സന്തോഷിനെ ഇടിച്ചിട്ട് പോയ കാറാണ് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയത്. മേപ്പയ്യൂര്‍ കായലാട് സ്വദേശി കാളിയത്ത് ബഷീറിന്റെ കെ എല്‍.18 .സി 5555 ടയോട്ട കാറാണ് മേപ്പയ്യൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത്.

അപകടം നടന്ന് ദിവസങ്ങളോളം പ്രദേശങ്ങളിലെ സി.സി.ടി.വി പരിശോധനയിലാണ് ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ കണ്ടെതാനായത്. 279,338 വകുപ്പ് പ്രകാരം കേസ് റജിസ്ടര്‍ ചെയ്തിട്ടുണ്ട്. മേപ്പയ്യൂര്‍ സി.ഐ ഉണ്ണികൃഷ്ണന്‍, എസ് ഐ പ്രകാശന്‍ എന്നിവരടങ്ങിയ സംഘമാണ് കാര്‍ ബഷീറിന്റെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.കാര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ബൈക്കില്‍ കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രികനായ ഇല്ലത്ത് മീത്തല്‍ സന്തോഷ് റോഡില്‍ തെറിച്ച് വീഴുകയായിരുന്നു. നവംബര്‍ 21ന് രാത്രി 11 മണിക്ക് മഞ്ഞക്കുളം പെട്രോള്‍ പമ്പിന് സമീപത്ത് വച്ചാണ് അപകടം നടന്നത്. എന്നാല്‍ അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. ഈ സമയം അതുവഴി കടന്ന് പോയ വിപിന്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന സന്തോഷിനെ കാണുകയും ബൈക്കില്‍ തന്റെ ശരീരത്തോടൊപ്പം ചേര്‍ത്ത് വച്ച് കെട്ടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിപിന്റെ അവസരോചിതമായ ഇടപെടലിലാണ് സന്തോഷിന്റെ ജീവന്‍ രക്ഷിക്കാനായത്.