ഭാര്യയോട് ‘ഞാന്‍ ജയിലീ പോയി വരാം’ എന്നും പറഞ്ഞ് ഇന്ദ്രന്‍സ് വീട്ടില്‍ നിന്നും ഇറങ്ങി, കത്രിക കയ്യിലെടുത്തു, നാല് വെട്ട്; ഇന്ദ്രന്‍സേട്ടന്റെ മാസ്സായ മാസ്‌ക് മേക്കിംങ്ങ് കഥ വിവിരിച്ച് റിനീഷ് തിരുവള്ളൂര്‍


കോവിഡ് വ്യാപനത്തന്റെ ആദ്യഘട്ടത്തില്‍ മാസ്‌ക് ധരിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. എന്നാല്‍ ഈ സമയം കടയില്‍ പോകാനോ മാസ്‌ക് വാങ്ങിക്കാനോ കഴിയുമായിരുന്ന സാഹചര്യമായിരുന്നില്ല പലര്‍ക്കും. ഈ സമയത്താണ് ജനങ്ങള്‍ക്ക് കോട്ടണ്‍ തുണികൊണ്ട് എളുപ്പത്തില്‍ മാസ്‌ക് നിര്‍മ്മിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു മേക്കിങ് വീഡിയോ തയ്യാറാക്കാന്‍ തിരുവള്ളൂര്‍ സ്വദേശി റിനീഷിന് നിര്‍ദേശം വരുന്നത്. അങ്ങനെ സിനിമാ നടന്‍ ഇന്ദ്രന്‍സിനെ വെച്ച് ആ മേക്കിംങ്ങ് വീഡിയോ ചെയ്തതിന്റെ രസകരമായ ഓര്‍മ്മകള്‍ പങ്കുവെങ്കുക്കയാണ് റിനീഷ്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം നോക്കാം

കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടം
മാസ്‌ക് ധരിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ സമയം.
വിപണിയില്‍ മാസ്‌ക് കിട്ടാനില്ല.
നാട്ടില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍.

ജനങ്ങള്‍ക്ക് കോട്ടണ്‍ തുണികൊണ്ട് എളുപ്പത്തില്‍ മാസ്‌ക് നിര്‍മ്മിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു മേക്കിംങ്ങ് വീഡിയോ ചെയ്യണമെന്ന് അഷീല്‍ സര്‍ നിര്‍ദ്ദേശിക്കുന്നു. എല്ലാ സര്‍ക്കാര്‍ ഓഫീസും അവധി പ്രഖ്യാപിച്ച ഘട്ടത്തില്‍ ഞങ്ങള്‍ രാവും പകലും ഒഫീസില്‍ തങ്ങുന്ന സമയം. എല്ലാവര്‍ക്കും മാസ്‌ക് വേണം, എന്താണ് വഴി? പാതിരാത്രി ‘ബ്രേക്ക് ദ ചെയിന്‍’ ടീം പുതിയൊരു ഐഡിയയ്ക്ക് വേണ്ടി ഇരുന്നു.

ഒരു സെലിബ്രേറ്റി ആയാല്‍ വീഡിയോ കൂടുതല്‍ ആളുകള്‍ കാണും. നടിമാര്‍ ഉള്‍പ്പടെ പല പേരുകളും ഉയരുന്നു. അവസാനം ഞ്ഞങ്ങള്‍ ഇന്ദ്രസേട്ടനില്‍ എത്തുന്നു. അതില്‍പ്പരം യോഗ്യനായ മറ്റൊരു പേരില്ല.അഷീല്‍ സര്‍ ഇന്ദ്രന്‍സേട്ടനെ വിളിക്കാന്‍ പറയുന്നു. ‘എവിടെ നിന്നും ഷൂട്ട് ചെയ്യും? ‘പൂജപ്പുര ജയിലില്‍ ടയിലറിംങ്ങ് യൂണിറ്റുണ്ട് അവിടെ ചെയ്യാമെന്ന് ഉറപ്പിക്കുന്നു. രാവിലെ ഇന്ദ്രന്‍സേട്ടനെ ഫോണില്‍ വിളിച്ചു ആവശ്യം പറഞ്ഞു. നല്ല ഉഷാറന്‍ പ്രതികരണം ‘ഇപ്പൊഴെല്ലെങ്കില്‍ പിന്നെ എപ്പോള്‍? വീട്ടിലേക്ക് വരൂ, ലോക്ഡൗണ്‍ ആണ് എനിക്ക് ഒറ്റയ്ക്ക് പുറത്തേക്ക് വരാന്‍ പേടിയാണ്’ ഞ്ഞങ്ങള്‍ക്ക് സന്തോഷമായി.

സര്‍ക്കാര്‍ ബോര്‍ഡ് വെച്ച കാറില്‍ ഇന്ദ്രന്‍സേട്ടനെ വിളിക്കാന്‍ രാവിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക്.

വീടിന്റെ വരാന്തയില്‍ കുളിച്ച് സുന്ദരക്കുട്ടപ്പനായി ഇന്ദ്രന്‍സേട്ടന്‍ ഇരിക്കുന്നു. കണ്ടപാടെ നിറഞ്ഞ ചിരി. ‘പുറത്തിറങ്ങാന്‍ ശരിക്കും പേടിയാണ് അതാണ് വരാന്‍ പറഞ്ഞത്’ ഞാന്‍ കാര്യം വിശദീകരിച്ചു. ‘സംഗതി നന്നാവും, എവിടുന്ന് ഷൂട്ട് ചെയ്യും?’ ഉണ്ട പോലത്തെ അപ്രതീക്ഷിത ഉത്തരം ‘പൂജപ്പുര ജയില്‍’ എന്റെ മറുപടി കേട്ട് അദ്ദേഹം അകത്ത് നോക്കി ഭാര്യയോട് കണ്ണിറുക്കി ‘ഞാന്‍ ജയിലീ പോയി വരാം’ വീട്ടീന്ന് ഇറങ്ങി കാറില്‍ കയറി. റോഡ് കാലി. ഒറ്റപ്പെട്ട വാഹനങ്ങള്‍ മാത്രം. നഗരം ശൂന്യം. കൊറോണകഥയും പറച്ചിലുമായി നേരെ പൂജപ്പുരയിലേക്ക്. ഞാനും നസീമും അനീഷും ക്യാമറയുമായി അദ്ദേഹത്തെയും കൂട്ടി ജയിലിനകത്തേക്ക് കയറി. ജയില്‍ സൂപ്രണ്ടും വാര്‍ഡന്‍മാരും ഞങ്ങള്‍ക്ക് അകമ്പടി. ഏതൊക്കെയോ സിനിമയില്‍ കണ്ട അതേ സ്ഥലം. സിനിമാറ്റിക് ഫീല്‍, ഞങ്ങളുടെ സില്‍മാ സ്‌റ്റൈല്‍ നടത്തം. നല്ല ഗമ, അതിശയം ഡോക്ടര്‍ അഷീല്‍ സര്‍ നേരത്തെ അവിടെ എത്തി സൂപ്രണ്ടുമായും ജയില്‍ ഐജിയുമായും ‘കത്തി ‘ ആരംഭിച്ചിരുന്നു. കോറോണയ്ക്ക് ബ്രേക്കിടാന്‍ ബ്രക്ക് ദ ചെയിന്‍ ആശയങ്ങള്‍ തന്നെയാണ് പ്രധാന ചര്‍ച്ച.

തടവുപുള്ളികളുടെ സെല്ലിനിടയിലൂടെ ഞങ്ങള്‍ നടന്നു നീങ്ങുമ്പോള്‍ അകത്തു നിന്നും ഒരു പുള്ളി ഉറക്കെപ്പറയുന്നു ‘ ദാ സിനിമാ നടന്‍ ഇന്ദ്രന്‍സ് പോകുന്നേ ‘ സൂപ്രണ്ട് തിരിഞ്ഞു നോക്കി വാര്‍ഡന്‍മാരോട് ചില ആംഗ്യഭാഷകള്‍ കാണിച്ചു കണ്ണുരുട്ടി. ഇതിനിടയില്‍ സെല്ലിലേക്ക് നോക്കി ഇന്ദ്രന്‍സേട്ടന്‍ കിടിലന്‍ ചിരി പാസ്സാക്കി. പുള്ളികള്‍ക്ക് പെരുത്ത് സന്തോഷം.

ജയില്‍ മതിലില്‍ സഖാവ് എ.കെ.ജി യുടെ ചിത്രം കണ്ട ഞാന്‍ അല്‍പ്പസമയം ആവേശഭരിതനായി. ഇരുവശത്തും ഇരുമ്പറയ്ക്കുള്ളില്‍ തടവറ ജീവിതങ്ങള്‍. അക്രമകാരികള്‍, വീരശൂരപരാക്രമികള്‍, കൊലപാതകികള്‍, ഗുണ്ടകള്‍, കണ്ടാല്‍ സങ്കടം വരുംമട്ടിലുള്ള ചില ‘പാവം കള്ളന്മാര്‍’, സ്വതന്ത്രസ്വപ്ന ഭൂമിയിലേക്ക് കണ്ണുനട്ടിരിക്കുന്ന പരോള്‍ പ്രതീക്ഷകള്‍…. സെല്ലുകള്‍ക്കിടയിലൂടെ

ഞങ്ങള്‍ ടയിലറിംങ്ങ് യൂണിറ്റിലേക്ക് എത്തി. അവിടെ കേട്ടണ്‍ തുണിയും സാമിഗ്രികളും നസീം മേടയിലും, ചമ്വശാ ങലറമ്യശഹ ചശവെമിവേ ടൗറവമസമൃ നിഷാന്തും, അയൂബും ഉള്‍പ്പെടുന്ന സംഘം നേരത്തെ എത്തിച്ചിരുന്നു. ഇന്ദ്രന്‍സേട്ടന്‍ കത്രിക കയ്യിലെടുത്തു. നാല് വെട്ട്. മഹാനടനിലെ ടയിലര്‍ ഉണര്‍ന്നു. കത്രികയിലെ പിടുത്തവും മെഷിനിലെ നൂല് കോര്‍ക്കലും കണ്ടാലറിയാം നല്ല ഒന്നാന്തരം ടെയിലറാണ് പുള്ളിയെന്ന്. തുണി തിരിച്ചും മറിച്ചു രണ്ടടി. ദാ നല്ല ബ്രാന്റഡ് മാസ്‌ക് തയ്യാര്‍.

കുറഞ്ഞ സമയം കൊണ്ട് വീഡിയോ ഷൂട്ട് ചെയ്യതു. ലളിതവും മനോഹരവുമായ അവതരണം. അന്നു തന്നെ എഡിറ്റ് ചെയ്ത് വൈകുന്നേരം മന്ത്രി ശൈലജ ടീച്ചറിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ വീഡിയോ പബ്ലിഷ് ചെയ്തു. സംഗതി വൈറല്‍ ആയി. നാല്‍പ്പത് ലക്ഷത്തിലധികം പേര്‍ പേജില്‍ വീഡിയോ കണ്ടു. സ്വന്തമായി മാസ്‌ക് നിര്‍മ്മിക്കാന്‍ ഈ വീഡിയോ ടൂട്ടോറിയല്‍ സഹായകരമായി. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, നയന്‍താര, തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ബ്രേക്ക് ദ ചെയിന്‍ പോരാട്ടത്തിന് കരുത്തു പകര്‍ന്നു. വാര്‍ത്താ ചാനലുകളും വലിയ പ്രധാന്യത്തോടെ വീഡിയോ കാണിച്ചു. വീഡിയോയും തുണിമാസ്‌ക്കും ഹിറ്റായി.

ഇതോടെ നാട്ടില്‍ ആവശ്യത്തിന് മാസ്‌ക്കായി. ഇന്ദ്രസേട്ടനെ നന്ദിയോടെ ഓര്‍ക്കുന്നു. കൂടെ ശൈലജ ടീച്ചറെയും പി.സന്തോഷേട്ടനെയും അഷീല്‍ സാറിനെയും ഞ്ഞങ്ങളുടെ ടീമിനെയും. ഓര്‍മ്മകളിലെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ കാലം മറക്കാനാവില്ല.

കാലം മാറി കഥ മാറി. മാറ്റമെന്ന വാക്കിന് മാത്രം മാറ്റമില്ല. എത്ര വേഗത്തിലാണ് കാലം മാറി മറയുന്നത്. മാസ്‌ക് കിട്ടാനില്ലാത്ത കാലം ഒന്ന് ഓര്‍ത്തു നോക്കൂ. ഇന്ന് ഈ മാസ്‌ക് കഥയില്‍ അതിശയോക്തി തോന്നിയേക്കാം പക്ഷേ അന്നത് വലിയൊരു പോരാട്ട മാര്‍ഗ്ഗമായിരുന്നു. മാസ്‌കിന് വേണ്ടിയുള്ള അതിജീവന പോരാട്ടം. മഹാമാരിക്കെതിരായ് നാട് ഒന്നിച്ചുനിന്ന ഘട്ടം. മറക്കാനാവാത്ത ഓര്‍മ്മയിലെ കൊറോണ കാലം.