ബാലുശേരിയില്‍ രക്ഷിതാക്കള്‍ ഇല്ലാത്തസമയത്ത് വീട്ടില്‍ കയറി ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ചു; പോക്‌സോ കേസ് പ്രതിയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്


ബാലുശ്ശേരി: രക്ഷിതാക്കള്‍ ഇല്ലാത്ത സമയത്ത് വീട്ടില്‍ക്കയറി ഭിന്നശേഷിയുള്ള 52 കാരിയെയും ഏഴുവയസുള്ള പെണ്‍കുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ച പ്രതി ഒളിവില്‍. തൃക്കുറ്റിശേരി കുന്നുമ്മല്‍ പൊയില്‍ എളാങ്ങല്‍ മുഹമ്മദി (46)നെതിരെ ബാലുശേരി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

പോക്‌സോ ഉള്‍പ്പെടെ രണ്ടുകേസുകളാണ് ഇയാള്‍ക്കെതിരെയുള്ളതെന്ന് ബാലുശേരി സി.ഐ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരിയും സഹോദരന്റെ മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയത്ത് വീട്ടിലെത്തിയ പ്രതി ആദ്യം ഏഴുവയസുകാരിയെ മടിയിലിരുത്തി ലൈംഗികമായി ആക്രമിച്ചു. ഭയന്നോടിയ കുട്ടി തൊഴിലുറപ്പിന് പോയ അച്ഛമ്മയെ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെ പ്രതി പീഡിപ്പിച്ചു. വിവരമറിഞ്ഞ് ഇവരുടെ അമ്മ എത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. പെണ്‍കുട്ടിയെയും, ഭിന്നശേഷി ക്കാരിയെയും താമരശ്ശേരി മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കുന്നതിനായി ഹാജരാക്കി.

കെ.എല്‍ 56 വി 0612 എന്ന നമ്പറിലുള്ള ടി.വി.എസ് ജൂപ്പിറ്റല്‍ (വാല്‍നട്ട് ബ്രൗണ്‍ കളര്‍) സ്‌കൂട്ടറിലാണ് ഇയാള്‍ രക്ഷപ്പെട്ടതെന്നാണ് പൊലീസ് പുറത്തുവിട്ട ലുക്ക്ഔട്ട് നോട്ടീസില്‍ പറയുന്നത്.

പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടുക:

ബാലുശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍: 9497987194
എസ്.ഐ ബാലുശേരി: 9497980775
ബാലുശേരി പി.എസ്: 0496-2642040