ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ കാണാന്‍ വയോധികന്‍ എറണാകുളത്ത് നിന്ന് കണ്ണൂരെത്തി; പറ്റിക്കപ്പെട്ടെന്ന് മനസിലായപ്പോള്‍ പൊലീസിനെ സമീപിച്ചു; വണ്ടിക്കൂലി നല്‍കി തിരിച്ചയച്ച് പൊലീസ്


കണ്ണൂര്‍: മൊബൈല്‍ ഫോണ്‍ വിളിയിലൂടെ പരിചയപ്പെട്ട യുവതിയെ കാണാന്‍ എറണാകുളത്തുനിന്നും കണ്ണൂരിലെത്തിയ വയോധികനെ വണ്ടിക്കൂലി നല്‍കി തിരിച്ചയച്ച് പൊലീസ്. താന്‍ കബളിപ്പിക്കപ്പെട്ടെന്ന് മനസിലായപ്പോള്‍ ഇയാള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

യുവതി പറഞ്ഞത് അനുസരിച്ച് ഇയാള്‍ കൂത്തുപറമ്പിലെത്തുകയായിരുന്നു. പിന്നീട് യുവതിയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ് സ്വിച്ച് ഓഫ് ചെയ്തതോടെയാണ് വയോധികന്‍ കുടുക്കിലായത്.

കഴിഞ്ഞ മൂന്നുമാസമായി എല്ലാദിവസവും യുവതിയുമായി സംസാരിക്കാറുണ്ടായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോടു പറഞ്ഞു. വയോധികന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് യുവതിയെ കണ്ടെത്തിയെങ്കിലും അവര്‍ സ്റ്റേഷനിലേക്ക് വരാന്‍ തയ്യാറായില്ല. ഇയാളെ തനിക്ക് അറിയില്ലെന്നും ആരെയും വിളിച്ചിട്ടില്ലെന്നുമുള്ള നിലപാടിലായിരുന്നു യുവതി.

യുവതി പറഞ്ഞ കാര്യം വയോധികനെ പൊലീസ് അറിയിച്ചെങ്കിലും അയാള്‍ യുവതിയെ കണ്ടാല്‍ മാത്രമേ പോകുകയുള്ളൂവെന്ന് നിര്‍ബന്ധം പിടിച്ചു. ഒടുവില്‍ പൊലീസ് കാര്യങ്ങള്‍ പറഞ്ഞ് വയോധികനെ മടക്കി അയക്കുകയായിരുന്നു. തലശേരി റെയില്‍വേ സ്‌റ്റേഷന്‍ വരെ പോകാനുള്ള വണ്ടിക്കൂലിയും പൊലീസ് നല്‍കി.