പൗരത്വ പ്രക്ഷോഭ, ശബരിമല പ്രതിഷേധ കേസുകൾ പിൻവലിക്കാൻ മന്ത്രിസഭ തീരുമാനം


തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ തുടര്‍ന്ന് എടുത്ത കേസുകളും, പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം സംബന്ധിച്ച കേസുകളും പിന്‍വലിക്കാന്‍ ഇന്ന് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകളായിരിക്കും പിന്‍വലിക്കുക.

ശബരിമല കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് മന്ത്രിസഭ അധികാരത്തില്‍ വരികയാണെങ്കില്‍ കേസുകള്‍ നോക്കി പിന്‍വലിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ ആവശ്യത്തോട് പ്രതികരിച്ചിരുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ത്താലിനെ പിന്തുണച്ചെന്നാരോപിച്ച് 46 രാഷ്ട്രീയ, സാംസ്‌കാരിക, മതനേതാക്കള്‍ക്കെതിരെ അടുത്ത ദിവസം കേരള പൊലീസ് കേസെടുത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്.

ശബരിമല, പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് കേസുകള്‍ പിന്‍വലിക്കണമെന്ന് യുഡിഎഫ് കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരുന്നു. ഇത് ഒരു രാഷ്ട്രീയ വിഷയമായി ഉയര്‍ത്തുന്നതിന് മുമ്പായി കേസുകള്‍ പിന്‍വലിക്കാമെന്ന തന്ത്രമാണ് എല്‍ഡിഎഫ് സ്വീകരിച്ചത്.