പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ ജി.കെ.പിള്ള അന്തരിച്ചു


തിരുവനന്തപുരം: പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ ജി.കെ.പിള്ള അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസായിരുന്നു. തിരുവനന്തപുരം ഇടവയിലെ വീട്ടില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 325 ഓളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

കര്‍ഷകനായ ഗോവിന്ദപിളളയുടെയും ജാനകിയമ്മയുടെയും മകനായി 1925-ല്‍ തിരുവനന്തപുരത്ത് ചിറയിന്‍കീഴിലായിരുന്നു ജനനം. പതിനാറാംവയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്ന ജി കെ പിള്ള പതിമൂന്ന് വര്‍ഷം സൈനിക സേവനം അനുഷ്ഠിച്ചു. ഇതിന് ശേഷമാണ് അഭിനയ രംഗത്തേക്ക് വരുന്നത്. ആറു പതിറ്റാണ്ടുനീണ്ട അഭിനയജീവിതത്തിനിടെ മൂന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമ ആണ് ആദ്യചിത്രം.

പി. ഭാസ്‌കരന്റെ നായര് പിടിച്ച പുലിവാല്‍ എന്ന ചിത്രമടക്കം നിരവധി ചിത്രങ്ങളില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചു. സ്വപ്നം, അമ്മമനസ്സ്, കുങ്കുമപ്പൂവ് അടക്കം നിരവധി ടിവി പരമ്പരകളിലും അഭിനയിച്ചു. അഭിനയത്തിനൊപ്പം കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലും സജീവമായിരുന്നു. 2011-ല്‍ പ്രേംനസീര്‍ അവാര്‍ഡ് ലഭിച്ചു.

ഭാര്യ ഉത്പലാക്ഷിയമ്മ 2011-ല്‍ മരിച്ചു. ആറു മക്കളുണ്ട്. കെ. പ്രതാപചന്ദ്രന്‍, ശ്രീകല ആര്‍. നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി. പിളള, ചന്ദ്രമോഹനന്‍, പ്രിയദര്‍ശന്‍.

പ്രധാന ചിത്രങ്ങള്‍

കൂടപ്പിറപ്പ്, മന്ത്രവാദി,പട്ടാഭിഷേകം, സ്ഥാനാര്‍ഥി സാറാമ്മ, നായരു പിടിച്ച പുലിവാല്‍, ഉമ്മിണിത്തങ്ക, എഴുതാത്ത കഥ, ആരോമലുണ്ണി, തച്ചോളി അമ്പു, കൊച്ചിന്‍ എക്‌സ്പ്രസ്, വല്യേട്ടന്‍, കാര്യസ്ഥന്‍.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.