പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് കൊടുംക്രൂരത; മലപ്പുറത്ത് പെണ്‍കുട്ടിയെ കുത്തിക്കൊന്നു, സഹോദരിക്കും കുത്തേറ്റു


മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കട കത്തിനശിച്ചതിനു പിന്നാലെ കടയുടമയുടെ വീട്ടില്‍ ആക്രമണം. ഒരു മകള്‍ കുത്തേറ്റ് മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പ്രതി പെതിന്തല്‍മണ്ണ കുണ്ടുപറമ്പ് സ്വദേശി അനീഷ് (21) പോലീസ് കസ്റ്റഡിയിലായി.

ഏലംകുളം കുന്നക്കാട് ബാലചന്ദ്രന്റെ മകള്‍ ദൃശ്യ (21) ആണ് കെല്ലപ്പെട്ടത്. ഇളയ മകള്‍ ദേവശ്രീ (13)ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ദേവശ്രീ ഇപ്പോള്‍ മൗലാന ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ചെരുപ്പ്, കുട തുടങ്ങിയവ വില്‍ക്കുന്ന കടയാണ് അര്‍ദ്ധരാത്രി കത്തിനശിച്ചത്. ഷോര്‍ട് സര്‍ക്യുട്ട് ആണെന്നായിരുന്നു പ്രാഥമിക വിവരം. ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന കടയാണ് കത്തിയത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. ഇതിനു പിന്നാലെയാണ് ഇന്നു രാവിലെ എട്ടു മണിയോടെ ബാലചന്ദ്രന്റെ വീട്ടിലെത്തിയ പ്രതി മക്ക​​ളെ കുത്തുകയായിരുന്നു.ആക്രമണത്തിനു ശേഷം വീടിന്റെ സമീപത്തുനിന്നും ഓട്ടോറിക്ഷയില്‍ കയറിയ പ്രതി താന്‍ അവശനാണെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ നാട്ടുകാര്‍ ഫോണില്‍ വിളിച്ച്‌ കൊലപാതക വിവരം അറിയിച്ചതോടെ ഓട്ടോഡ്രൈവര്‍ ഇയാളെ നേരെ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

അക്രമി നേരത്തെ കൊല്ലപ്പെട്ട പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് പെണ്‍കുട്ടി നിരസിച്ചതിലുള്ള പ്രതികാരമാണ് ഇത്തരം അക്രമ സംഭവങ്ങളിലേക്ക് നയിച്ചതെന്ന് കരുതുന്നു. ബാലചന്ദ്രന്റെ കടയ്ക്ക് തീ കത്തുന്ന സമയത്ത് പ്രതി സ്ഥലത്തുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

കട കത്തുന്നതിനാല്‍ ബാലചന്ദ്രന്‍ സ്ഥലത്തുണ്ടാവില്ലെന്ന് ഉറപ്പ് വരുത്തിയാണ് പ്രതി ആസൂത്രിതമായി ആക്രമണം നടത്തിയത്. കട കത്തിച്ച ശേഷം നാട്ടുകാരുടെ ശ്രദ്ധതിരിച്ചുവിട്ട് കൊലപാതകം നടത്തുകയായിരുന്നു പ്രതിയെന്ന് നാട്ടുകാര്‍ പറയുന്നു.