പേരാമ്പ്ര-താനിക്കണ്ടി-ചക്കിട്ടപാറ റൂട്ടില്‍യത്രാ പ്രശ്‌നം രൂക്ഷം; റോഡ് അറ്റകുറ്റപ്പണി നടത്തി കെഎസ്ആര്‍ടിസി അനുവദിക്കണം


പേരാമ്പ്ര: കിഴക്കന്‍ മലയോരത്തേക്കുള്ള പ്രധാന പാതയായ പേരാമ്പ്ര-താനിക്കണ്ടി-ചക്കിട്ടപാറ റൂട്ടില്‍ ഗതാഗത പ്രശ്‌നം രൂക്ഷം. റോഡ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതു കാരണം കാരാറുകാരനെ ഒഴിവാക്കി റീടെണ്ടറിന് വെച്ചിരിക്കയാണ്. ഈ സാഹചര്യത്തില്‍ റൂട്ടിലെ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ റോഡ് തല്‍ക്കാലികമായി അറ്റകുറ്റപണി നടത്തി കെഎസ്ആര്‍ടിസി അനുവദിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പേരാമ്പ്ര ടൗണ്‍ മുതല്‍ ഒലീവ് സ്‌കൂള്‍ പരിസരം വരെയും ഗ്രാമം സ്റ്റോപ്പ് തുടങ്ങിയ മേഖലകളിലും റോഡ്കുണ്ടും കുഴിയുമായിരിക്കയാണ്. റോഡ്തകര്‍ന്നതിനാല്‍ നാട്ടുകാര്‍ക്ക് ആശ്രയമായ ഓട്ടോകളുള്‍പെടെയുള്ള പലവാഹനങ്ങളും സര്‍വ്വീസ് നടത്താന്‍ മടിക്കുകയാണ്. രണ്ടുആശുപത്രികളും, അഞ്ചോളംവിദ്യാലയങ്ങളും, സര്‍ക്കാര്‍ ആഫീസുകളും ആരാധനാലയങ്ങളും പ്രവര്‍ത്തിക്കുന്ന റൂട്ടാണിത് .
വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കുമുള്‍പ്പെടെയുളളവര്‍ക്ക് കൃത്യ സമയത്ത് സ്ഥാപനങ്ങളില്‍ളില്‍ എത്തിച്ചേരാന്‍ കഴിയാത്ത സ്ഥിതിയാണ്. മേഖലയില്‍ നിന്ന്‌ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മറ്റും പോകാന്‍ പ്രയാസം അനുഭവിക്കുകയാണ്.

ചക്കിട്ടപാറയില്‍ നിന്നും താനിക്കണ്ടി വഴി കോഴിക്കോട്ടേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് അനുവദിക്കണമെന്ന് ഈസ്റ്റ് പേരാമ്പ്രഎപി ജെ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു . ബാലകൃഷ്ണന്‍ ചായി കുളങ്ങര അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കല്ലാച്ചീമ്മല്‍, പ്രകാശന്‍ പന്തിരിക്കര, സലാം പുല്ലാക്കുന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു.