പെണ്ണുകാണാനെത്തിയ സംഘം മയക്കുമരുന്നില്‍ മതിമറന്നു; കസ്റ്റഡിയിലെടുത്ത ബാലുശേരി സ്‌റ്റേഷനിലെ പൊലീസുകാരെ മര്‍ദ്ദിച്ചു; കമ്പ്യൂട്ടറുകള്‍ എറിഞ്ഞുടച്ചു


ബാലുശ്ശേരി: പെണ്ണുകാണല്‍ ചടങ്ങിനായി കൊല്ലം കടയ്ക്കലില്‍ നിന്നും ബാലുശേരിയിലെത്തിയ യുവാവ് അറസ്റ്റില്‍. മയക്കുമരുന്ന് ലഹരിയില്‍ ബഹളംവെയ്ക്കുകയും തുടര്‍ന്ന് കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസുകാരെ മര്‍ദ്ദിക്കുകയും സ്റ്റേഷനിലെ വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തതോടെയാണ് അറസ്റ്റ്.

കടയ്ക്കല്‍ സ്വദേശി അര്‍ജുന്‍ (23)നെയാണ് ബാലുശ്ശേരി പൊലീസ് പിടികൂടിയത്. പെണ്ണുകാണല്‍ ചടങ്ങിനായി ബന്ധുക്കള്‍ക്കൊപ്പം എത്തിയ അര്‍ജുനും സംഘവും റസ്റ്റ് ഹൗസില്‍ താമസിക്കുകയായിരുന്നു. ഇവിടെ നിന്നും ലഹരി ഉപയോഗിച്ച യുവാക്കള്‍ ബഹളംവെച്ചതോടെ അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് കസ്റ്റഡിയിലെടുത്തതോടെ അര്‍ജുന്‍ സ്‌റ്റേഷനില്‍ വെച്ച് ബഹളംവെച്ചു. കമ്പ്യൂട്ടറുകള്‍ എറിഞ്ഞുടക്കുകയും ജനാല ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. പിടിച്ചുമാറ്റാന്‍ ശ്രമിച്ച പൊലീസുകാരെയും മര്‍ദ്ദിച്ചു. ഒടുക്കം പൊലീസ് ഇയാളെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.