‘പറ്റിക്കാന്‍ വേണ്ടി പറയുന്നതാ സാറേ’; ആക്ഷന്‍ ഹീറോ ബിജുവിലെ സുരാജിന്റെ ആ രംഗം കോഴിക്കോട് പൊലീസ് സ്റ്റേഷനില്‍ യാഥാര്‍ത്ഥത്തില്‍ സംഭവിച്ചത് കണ്ട് ഞെട്ടി പൊലീസുകാര്‍ (Watch Video)


കോഴിക്കോട്: ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട് അഭിനയിച്ച ആ രംഗം നമ്മളാരും മറന്നിട്ടുണ്ടാകില്ല. സ്വന്തം മകളുടെ യഥാര്‍ത്ഥ അച്ഛന്‍ മറ്റൊരാളാണെന്ന് ഭാര്യയില്‍ നിന്ന് അറിയേണ്ടി വന്നപ്പോഴുണ്ടായ നടുക്കവും നിസഹായതയുമെല്ലാം പ്രേക്ഷകരുടെ നെഞ്ചില്‍ ആഴ്ന്നിറങ്ങുന്ന തരത്തിലാണ് സുരാജ് അവതരിപ്പിച്ചത്. ഇന്നും ആ രംഗം കണ്ട് കണ്ണ് നനയുന്നവര്‍ ഏറെയാണ്.

ആ രംഗത്തിന്റെ ഒടുവില്‍ നിവിന്‍ പോളി അവതരിപ്പിച്ച എസ്.ഐ ബിജു പൗലോസിനോട് ‘പറ്റിക്കാന്‍ വേണ്ടി പറയുന്നതാ സാറേ… പറ്റിക്കാന്‍ വേണ്ടിയാണേലും ഇങ്ങനെയൊന്നും പറയരുതെന്ന് ഇവരോട് പറയണം’ എന്ന് പറഞ്ഞ് സുരാജ് അവതരിപ്പിച്ച പവിത്രന്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്നത് കണ്ട ഏതൊരാളും കരുതിയിട്ടുണ്ടാകും ഇങ്ങനൊരു രംഗം ആരുടെയും ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കല്ലേ എന്ന്.

എന്നാല്‍ ആ രംഗത്തിന്റെ തനി പകര്‍പ്പാണ് കഴിഞ്ഞ ദിവസം കോഴിക്കോട് റൂറല്‍ പരിധിയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ അരങ്ങേറിയത്. പൊലീസുകാരെ വരെ ഞെട്ടിച്ച ഈ സംഭവത്തിലെ പരാതിക്കാരനായ ഭര്‍ത്താവ് രണ്ട് മക്കളുടെ അച്ഛനാണ്.

പരാതിക്കാരന്റെ ഭാര്യയായ യുവതി രണ്ട് വയസ്സുള്ള കുഞ്ഞിനെയും കൊണ്ട് കാമുകനൊപ്പം പോയതാണ് കേസ്. അഞ്ച് വയസ്സുള്ള മൂത്ത മകനെ ഭര്‍ത്താവിനൊപ്പം വിട്ടാണ് യുവതി രണ്ട് വയസ്സുള്ള കുഞ്ഞിനെയും എടുത്തു കാമുകനൊപ്പം പോയത്. ഭര്‍ത്താവും മകനും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പരാതി ലഭിച്ചതോടെ പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു യുവതിയെയും കുഞ്ഞിനെയും കാമുകനെയും കസ്റ്റഡിയിലെടുത്തു. പ്രശ്‌നം പറഞ്ഞു തീര്‍ക്കാമെന്നും കാമുകനെ താക്കീത് ചെയ്തു വിടാമെന്നും പൊലീസ് കരുതിയിരുന്നു. ഏതായാലും സ്റ്റേഷനില്‍ വച്ചു പൊലീസ് യുവതിയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ സിനിമയിലെ പവിത്രന്റെ ഭാര്യയുടെ അതേ സ്വരത്തില്‍ യുവതി പറഞ്ഞു. സാര്‍ ഇതു ഇദ്ദേഹത്തിന്റെ കുഞ്ഞല്ല. അങ്ങേരുടെ (കാമുകന്റെ) കുഞ്ഞാണ്. അതു കേട്ടതോടെ ഭര്‍ത്താവിനു ദേഷ്യം ഇരട്ടിച്ചു.

അഞ്ച് വയസ്സുള്ള മകനെ ഉപേക്ഷിച്ചു പോയി എന്നതിനാല്‍ അമ്മയ്‌ക്കെതിരെ കേസെടുക്കാനും ഇരുവരെയും കോടതിയില്‍ ഹാജരാക്കാനും പൊലീസ് തീരുമാനിച്ചു. അവിടം തൊട്ടു പൊലീസും ഗതികേടിലായി. രാത്രി തന്നെ വൈദ്യപരിശോധന നടത്തി യുവതിയെയും കാമുകനെയും കുഞ്ഞിനെയും മജിസ്‌ട്രേറ്റിനു മുന്നല്‍ ഹാജരാക്കാന്‍ കൊണ്ടു പോയി. പിറ്റേദിവസം ഓപ്പണ്‍ കോടതിയില്‍ ഹാജരാക്കാന്‍ മജിസ്‌ട്രേട്ട് നിര്‍ദേശിച്ചു. പിറ്റേ ദിവസം രാവിലെ കോടതിയില്‍ എത്തിയെങ്കിലും വൈകിട്ട് നാലര വരെ നില്‍ക്കേണ്ടി വന്നു. രണ്ട് വനിതാ പൊലീസ് അടക്കമുള്ള പൊലീസ് സംഘമാണ് ഇവരെ കോടതിയില്‍ എത്തിച്ചത്.

അതില്‍ ഒരു വനിതാ പൊലീസിനു ഒമ്പത് മാസം മാത്രം പ്രായമുള്ള കുഞ്ഞുമുണ്ട്. രാവിലെ റിമാന്‍ഡ് ഉത്തരവ് ഉണ്ടാകുമെന്നാണു പൊലീസ് കരുതിയത്. എന്നാല്‍ വൈകിട്ടു നാലരയോടെയാണ് ഉത്തരവുണ്ടായത്. പിന്നീട് രണ്ട് വയസ്സുള്ള കുഞ്ഞിനെ യുവതിയുടെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. യുവതിയെ മഞ്ചേരി ജയിലിലാണ് റിമാന്‍ഡ് ചെയ്തത്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ കോഴിക്കോട് ജയിലില്‍ നിലവില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിനാലാണ് മഞ്ചേരിയിലേക്ക് കൊണ്ടുപോയത്. വൈകിട്ട് യുവതിയെ വീണ്ടും വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയ ശേഷം മഞ്ചേരിക്കു കൊണ്ടുപോയി.

ആക്ഷൻ ഹീറോ ബിജുവിലെ ആ രംഗം കാണാം: