പറവൂരില്‍ സഹോദരിമാര്‍ താമസിച്ച വീടിന് തീപിടിച്ച് പെണ്‍കുട്ടി മരിച്ച നിലയില്‍, പിന്നില്‍ അനിയത്തിയെന്ന് സംശയം; ദുരൂഹത


കൊച്ചി: പറവൂരില്‍ സഹോദരിമാര്‍ താമസിച്ച വീടിന് തീപിടിച്ച് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. സഹോദരിമാരായ വിസ്മയ (25), ജിത്തു (22) എന്നിവരാണ് വീട്ടില്‍ താമസിച്ചിരുന്നത്.

രണ്ടാമത്തെ പെണ്‍കുട്ടിയെ കാണാതായിട്ടുമുണ്ട്. വിസ്മയയാണ് മരിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തിലെ ലോക്കറ്റ് പരിശോധിച്ച വീട്ടുകാരും മരിച്ചത് വിസ്മയ ആണെന്ന് പറഞ്ഞു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ വൈകിയാല്‍ മരിച്ച പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. ഇതിനായുള്ള സാമ്പിളുകള്‍ പൊലീസ് ശേഖരിച്ചു കഴിഞ്ഞു.

കാണാതായെന്നു കരുതുന്ന സഹോദരി ജിത്തുവിന്റെ കൈവശമുണ്ടെന്നു കരുതുന്ന മൊബൈല്‍ ഫോണ്‍ വൈപ്പിന്‍ എടവനക്കാട് ലൊക്കേഷന്‍ കാണിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ആ ഭാഗത്ത് പരിശോധന നടത്തിയെങ്കിലും ഫോണ്‍ ഓഫായതിനാല്‍ ഇവരെ കണ്ടെത്താനായില്ല.

പെണ്‍കുട്ടികള്‍ക്കിടയില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങള്‍ വീടിനുള്ളില്‍നിന്നു പൊലീസിനു ലഭിച്ചിട്ടുണ്ട്. വീടിന്റെ കട്ടിളപ്പടിയിലും മറ്റും രക്തത്തുള്ളികള്‍ കണ്ടത് കൊലപാതകത്തിലേയ്ക്കു വിരല്‍ ചൂണ്ടുന്നുണ്ട്. എന്നാല്‍ ഇക്കാര്യവും സ്ഥിരീകരിക്കാന്‍ ജീവിച്ചിരിക്കുന്നയാളുടെ മൊഴി വേണ്ടി വരും.

തീപിടിത്തം നടന്ന വീടിന്റെ ചുറ്റിലുമായി ആറ് സി.സി.ടി.വികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നിലും യുവതി രക്ഷപെടുന്നതിന്റെ ദൃശ്യങ്ങളില്ല. പൂട്ടിക്കിടന്ന ഗേറ്റ് ചാടിക്കടന്നാണ് പെണ്‍കുട്ടി പുറത്തു പോയതെന്നു കരുതുന്നു. വഴിയരികിലും മറ്റുമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ യുവതി നടന്നു പോകുന്നതു കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് ആരാണ് എന്നു വ്യക്തതയുള്ളതല്ല ദൃശ്യമെന്നു പൊലീസ് പറയുന്നു. എത്രയും പെട്ടെന്നു യുവതിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ് പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ (പ്രസാദം) ശിവാനന്ദന്റെ വീടിനു തീപിടിച്ചത്. ശിവാനന്ദനും ഭാര്യ ജിജിയും പുറത്തുപോയ സമയത്താണു സംഭവം. 12 മണിയോടെ മൂത്തമകള്‍ വിസ്മയ ഇവരെ വിളിച്ച് എപ്പോള്‍ വരുമെന്നു തിരക്കി 2 മണിക്കു വീണ്ടും വിളിച്ച് എന്തോ പ്രശ്‌നങ്ങളുണ്ടെന്ന മട്ടില്‍ സംസാരിച്ചിരുന്നു. 3 മണിയോടെ വീടിനകത്തു നിന്നു പുക ഉയരുന്നതു കണ്ട അയല്‍വാസികളാണു വിവരം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും നഗരസഭാധികൃതരെയും അറിയിച്ചത്.

പൊലീസും ഫയര്‍ഫോഴ്‌സും എത്തിയപ്പോള്‍ വീടിന്റെ ഗേറ്റ് അകത്തു നിന്നു പൂട്ടിയ നിലയിലും മുന്‍വശത്തെ വാതില്‍ തുറന്ന നിലയിലുമായിരുന്നു. വീടിന്റെ 2 മുറികള്‍ പൂര്‍ണമായി കത്തി നശിച്ചു. അതില്‍ ഒന്നിലാണു മൃതദേഹം കിടന്നിരുന്നത്. മൃതദേഹം പൂര്‍ണമായി കത്തി തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. മണ്ണെണ്ണയുടെ ഗന്ധം ഉണ്ടായിരുന്നത് തീ കത്തിച്ചതാണ് എന്നു സംശയമുണ്ടാക്കിയിരുന്നു.

ഇളയ പെണ്‍കുട്ടി ജിത്തു മാനസിക രോഗത്തിന് ചികിത്സയില്‍ ആയിരുന്നുവെന്ന് കൗണ്‍സിലര്‍ ബീന ശശിധരന്‍ പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.