പന്തീരങ്കാവ് യുഎപിഎ കേസ്; താഹ ഫസലിന് ജാമ്യം


ന്യൂഡൽഹി: പന്തീരങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് താഹ പരമോന്നത കോടതിയെ സമീപിച്ചത്. മറ്റൊരു പ്രതി അലൻ ഹുഷൈബിന് അനുവദിച്ച ജാമ്യം കോടതി ശരിവച്ചു. ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, എഎസ് ഓക എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് വിധി.

മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്‌രാജാണ് താഹക്ക് വേണ്ടി കോടതിയിൽ ഹാജരായത്. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയത് നിയമവിരുദ്ധമാണ് എന്നാണ് അദ്ദേഹം വാദിച്ചിരുന്നത്. 2019 നവംബർ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയേയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളിൽ കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു.

പ്രതികൾ കോഴിക്കോട് സെഷൻസ് കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും അന്വേഷണത്തെ ബാധിക്കുമെന്ന് എതിർവാദം ഉയർന്നതോടെ കോടതികൾ ജാമ്യം തള്ളിയിരുന്നു. തുടർന്ന് എൻഐഎ കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വാദങ്ങൾ പരിഗണിച്ച് എൻഐഎ കോടതി ഇരുവർക്കു കഴിഞ്ഞ സെപ്റ്റംബറിൽ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് 10 മാസവും ഒമ്പതു ദിവസവും പിന്നിട്ട ശേഷമാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നത്.