പതിനേഴുകാരിയെ ജാനകിക്കാട്ടിലേക്ക് കൊണ്ടു പോയത് പ്രണയം നടിച്ച്; ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി കൂട്ടബലാത്സംഗം; നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി


പേരാമ്പ്ര: ജാനകിക്കാട്ടില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കസ്റ്റഡിയിലുള്ള നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. നാദാപുരം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാദാപുരം എ.എസ്.പിയാണ് കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.

കാവിലുംപാറ സ്വദേശി അക്ഷയ് (22), മൊയിലോത്തറ സ്വദേശികളായ രാഹുൽ (22), സായൂജ് (24), അടുക്കത്ത് സ്വദേശി ഷിബു (32) എന്നിവരാണ് അറസ്റ്റിലായത്. ഒക്ടോബർ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

പ്രണയം നടിച്ചാണ് പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ ഇവരിലൊരാൾ ജാനകിക്കാട്ടിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. തുടർന്ന് പെൺകുട്ടിക്ക് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി. ബോധരഹിതയായ പെൺകുട്ടിയെ നാല് പ്രതികളും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

ബോധം വന്ന പെണ്‍കുട്ടിയെ ഇവര്‍ ബന്ധുവിന്റെ വീടിന് അടുത്ത് ഇറക്കി വിടുകയായിരുന്നു. പീഡന വിവരം ആരോടും പറയരുതെന്ന് ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഭയം കാരണം പെൺകുട്ടി രണ്ടാഴ്ചയോളം പീഡനവിവരം പുറത്ത് പറഞ്ഞിരുന്നില്ല.

പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.