നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം: ചാത്തമംഗലത്തെത്തി മൃഗസംരക്ഷണ വകുപ്പ് സാമ്പിളുകള്‍ ശേഖരിക്കും


കോഴിക്കോട്: ജില്ലയില്‍ വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് സംഘം ചാത്തമംഗലത്തെത്തി സാമ്പിളുകള്‍ ശേഖരിക്കും. വവ്വാലിന്റെ സാമ്പിളുകളാണ് സംഘം ശേഖരിക്കുക. സംഘത്തില്‍ വനം വകുപ്പിലെ വെറ്ററിനറി ഡോക്ടര്‍മാരും ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

ഞായറാഴ്ച പുലര്‍ച്ചെയാണ് ചാത്തമംഗലം സ്വദേശിയായ പന്ത്രണ്ട് വയസ്സുകാരന്‍ നിപ ബാധിച്ച് മരണപ്പെട്ടത്. കുട്ടിക്ക് എവിടെ നിന്നാണ് വൈറസ് ബാധിച്ചത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

മരിച്ച കുട്ടി റംമ്പൂട്ടാന്‍ കഴിച്ചിരുന്നെന്നും നിപയുടെ ഉറവിടം അതാകാമെന്നുമുള്ള സംശയമുണ്ട്. റംമ്പൂട്ടാനില്‍ നിന്നാകാം വൈറസ് പടര്‍ന്നതെന്നാണ് കേന്ദ്രസംഘത്തിന്റെ പ്രാഥമിക നിഗമനമെന്ന് മന്ത്രി എ.കെ. ശശീന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ സംസ്ഥാനത്ത് രണ്ടുതവണ നിപ റിപ്പോര്‍ട്ട് ചെയ്തവേളയിലും വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നിപ പ്രതിരോധത്തില്‍ പ്രധാനമാണിത്. ഇത്തവണയെങ്കിലും വൈറസിന്റെ ഉറവിടം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.