നാടകത്തില്‍ നിന്നും സിനിമയിലെത്തി, അഭിനയമികവിന്റെ 42 വര്‍ഷങ്ങള്‍; നടി കോഴിക്കോട് ശാരദ ഓര്‍മയായി


കോഴിക്കോട്: നടി കോഴിക്കോട് ശാരദ(75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

നാടക രംഗത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് എത്തിയ ശാരദ, 1979 ലാണ് സിനിമയിലേക്ക് എത്തുന്നത്. ആദ്യ ചിത്രമായ അങ്കക്കുറിയില്‍ നടന്‍ ജയന്റെ അമ്മയായി ഇരട്ടവേഷത്തില്‍ അഭിനയിച്ച് ശ്രദ്ധ നേടി. 1985 – 87 കാലങ്ങളില്‍ ഐ.വി ശശി സംവിധാനം ചെയ്ത അനുബന്ധം, നാല്‍ക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടന്‍ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷന്‍, കുട്ടിസ്രാങ്ക് എന്നിവയുള്‍പ്പെടെ 90ഓളം ചിത്രങ്ങളില്‍ ശാരദ അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ കൂടാതെ ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു.