ദേഹമാസകലം വ്രണം, കല്ലാച്ചി സ്വദേശിനിയായ യുവതിക്ക് മന്ത്രവാദ ചികിത്സയ്ക്കിടെ ദാരുണാന്ത്യം; ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍


നാദാപുരം: മന്ത്രവാദ ചികിത്സയ്ക്കായി ആലുവയിലെ കേന്ദ്രത്തിലേക്കു കൊണ്ടുപോയ വീട്ടമ്മയുടെ മരണത്തില്‍ പരാതി. മതിയായ ചികിത്സ നല്‍കാതെയാണു മരണമെന്നാരോപിച്ചു ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. കല്ലാച്ചി ചട്ടീന്റവിട ജമാലിന്റെ ഭാര്യ നൂര്‍ജഹാന്‍ (43) ആണു മരിച്ചത്.

ദേഹത്തു വ്രണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആറ് മാസം മുന്‍പ് നൂര്‍ജഹാനെ മന്ത്രവാദ ചികിത്സയ്ക്കു വിധേയയാക്കിയിരുന്നു. അന്നു വിവരം അറിഞ്ഞെത്തിയ ഇവരുടെ ബന്ധുക്കള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്നു രോഗം ഭേദമായെങ്കിലും തുടര്‍ചികിത്സ നല്‍കാതെ വീണ്ടും ഭര്‍ത്താവ് ഇവരെ മന്ത്രവാദ ചികിത്സയിലേക്കു മാറ്റുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു.

രോഗം ഗുരുതരമായതിനെ തുടര്‍ന്നു ആറിന് ആലുവയിലെ ചികിത്സാ കേന്ദ്രത്തിലേക്കു കൊണ്ടു പോവുകയും ഇന്നലെ പുലര്‍ച്ചെ മരിക്കുകയുമായിരുന്നു. വളയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശിച്ചു. ബുധനാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും.

കുനിങ്ങാട് പൊയില്‍ പീടികയില്‍ മൂസയുടെയും കുഞ്ഞയിശയുടെയും മകളാണ്. മക്കള്‍: ബഷീര്‍, ജലീന, മാഹിറ, സാദിഖ്, പരേതനായ ഹിദായത്തുള്ള. മരുമകന്‍: റിഷാദ്. സഹോദരങ്ങള്‍: ഷാജഹാന്‍, ജുവൈരിയ , ഫര്‍സാന, ജംഷീറ.

 


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.