തീവണ്ടിയുടെ ശബ്ദം ഇനി ഉണ്ടാകില്ല; പാളം മാറുമ്പോഴുണ്ടാകുന്ന ഈ ശബ്ദം ഒഴിവാക്കാനുള്ള ഉപകരണം എത്തിച്ച് ഇന്ത്യന്‍ റെയില്‍വെ


തിരുവനന്തപുരം: തീവണ്ടിയിൽ പോയവരെല്ലാം കേട്ട് പരിചയിച്ചതാവും കെട്ടുപിണഞ്ഞുകിടക്കുന്ന പാളങ്ങളിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോഴുണ്ടാകുന്ന ശബ്ദം. കൂകിപ്പായുന്ന തീവണ്ടിയുടെ ശബ്ദം യാത്രയ്ക്ക് അലോസരമാകില്ലെങ്കിലും ഇടയ്ക്ക് വന്നുപോകുന്ന ഈ ബഹളം അത്ര സുഖകരമല്ല.

പാളം മാറുമ്പോഴുണ്ടാകുന്ന ഈ ശബ്ദം ഒഴിവാക്കാനുള്ള ഉപകരണം എത്തിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവെ. കാന്റഡ് എന്ന ഉപകരണമാണ് ഇതിനായി ഇന്ത്യൻ റെയിൽവെ ഉപയോഗിക്കുക. പ്രയാഗ്രാജിലെസാൻസി റെയിൽവെ സ്റ്റേഷനിൽ നടത്തിയ കാന്റഡിന്റെ പരീക്ഷണം വിജയകരമായിരുന്നു.

നിലവിൽ മെട്രോസ്റ്റേഷനുകളിൽ ഉപയോഗിക്കുന്നത് ഈ സംവിധാനമാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത് മറ്റിടങ്ങളിലും പരീക്ഷിക്കാൻ തീരുമാനിച്ചത്. ഘട്ടംഘട്ടമായി രാജ്യം മുഴുവൻ ഈ സംവിധാനം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഇന്ത്യൻ റെയിൽവെ.

ഒന്നിൽ കൂടുതൽ പാളങ്ങളുള്ള സ്റ്റേഷനിൽ തീവണ്ടികൾ പാളം മാറാറുണ്ട്. ഈ സമയം തീവണ്ടികളുടെ വേഗം കുറയ്ക്കേണ്ടിയും വരും. നേരത്തേ ഇത് 15 കിലോമീറ്റർ സ്പീഡിലായിരുന്നെങ്കിൽ തിക്ക് വെബ് സ്വിച്ച് എന്ന ഉപകരണം പാളങ്ങൾ കൂടിച്ചേരുന്ന ഭാഗത്ത് ഘടിപ്പിച്ചിരുന്നതിനാൽ വേഗം 30 കിലോമീറ്ററായി ഉയർത്താൻ സാധിച്ചിരുന്നു. അപ്പോഴും കോച്ചുകളുടെ വിറയലോ, ശബ്ദമോ ഒഴിവാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പരിഹാരമാകും കാന്റഡ് എന്നാണ് കരുതുന്നത്.