തീപ്പൊള്ളലേറ്റ് മരിച്ച അച്ഛനും മകനും നാടിന്റെ യാത്രാമൊഴി


പാറക്കടവ്: തീപ്പൊള്ളലേറ്റ് മരിച്ച അച്ഛനും മകനും നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചെക്യാട് കായലോട്ട് താഴെ കീറിയപറമ്പത്ത് രാജു ചൊവ്വാഴ്ച ഉച്ചയ്ക്കും മകൻ സ്റ്റാലിഷ് ബുധനാഴ്ച പുലർച്ചെയോടെയുമാണ് മരിച്ചത്.

രാജുവിന്റെ മൃതദേഹം വിദേശത്ത് ആയിരുന്ന സഹോദരനെ കാത്ത് മെഡിക്കൽ കോളജിൽ സൂക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മകനും മരിച്ചത്. രാജു, ഭാര്യ റീന, മക്കളായ സ്റ്റാലിഷ്, സ്റ്റഫിൻ എന്നിവർക്ക് ചൊവ്വാഴ്ച പുലർച്ചെയാണ് വീടിനകത്തുവെച്ച് പൊള്ളലേറ്റത്.

രാജുവിന്റെയും സ്റ്റാലിഷിന്റെയും മൃതദേഹം വൈകീട്ട് നാലരയോടെ കായലോട്ട് താഴെയുള്ള വീട്ടിലെത്തിച്ചു. വീടിനോട് ചേർന്ന റോഡിൽ പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങളിൽ അന്ത്യോപചാരമർപ്പിക്കാനായി വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. സ്റ്റാലിഷിനെ ഒരുനോക്ക് കാണാൻ കടവത്തൂർ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരും സഹപാഠികളും എത്തിയിരുന്നു.

ഇവർ നേരത്തെ താമസിച്ചിരുന്ന കണ്ണൂർ ജില്ലയിലെ തുവ്വക്കുന്നിൽനിന്നും ഒട്ടേറെപേർ എത്തി. ഇരുവർക്കും വീട്ടുവളപ്പിൽ അടുത്തടുത്തായാണ് ചിതയൊരുക്കിയത്.