തലവേദന മാറ്റാനായി ആള്‍ദൈവം തലയ്ക്ക് അടിച്ചു; കർണ്ണാടകയിൽ യുവതിക്ക് ദാരുണാന്ത്യം, ആള്‍ദൈവം ഒളിവില്‍


ബെംഗളൂരു: തലവേദന മാറ്റാനായി ആള്‍ദൈവം തലയിലും ദേഹത്തും അടിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ചു. കര്‍ണ്ണാടകയിലെ ഹാസന്‍ ജില്ലയിലെ ഗൗദരഹള്ളി സ്വദേശി പാര്‍വ്വതി (37) ആണ് മരിച്ചത്. സംഭവത്തില്‍ ബെക്ക ഗ്രാമവാസിയായ ആള്‍ദൈവം മനുവിനെതിരെ ശ്രാവണബെലഗോള പൊലീസ് കൊലപാതകത്തിന് കേസെടുത്തു.

പാര്‍വ്വതിയുടെ മകള്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ കുറ്റാരോപിതനായ ആള്‍ദൈവം ഒളിവില്‍ പോയി.

പാര്‍വതിയും ഭര്‍ത്താവ് ജയന്തും മകള്‍ക്കൊപ്പമായിരുന്നു താമസം. കഴിഞ്ഞ രണ്ടുമാസമായി പാര്‍വതിക്ക് തുടര്‍ച്ചയായി തലവേദനയുണ്ടായിരുന്നു. മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും കുഴപ്പങ്ങളുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞില്ല. വേദന തുടരുന്നതിനാല്‍ പാര്‍വതിയുടെ ബന്ധുവായ മഞ്ജുളയാണ് ബെക്ക ഗ്രാമത്തില്‍ തലവേദന മാറ്റുന്ന ആള്‍ദൈവമുണ്ടെന്ന് അറിയിച്ചത്.

തുടര്‍ന്ന് പാര്‍വതി ബെക്ക ഗ്രാമത്തിലെത്തി മനുവിനെ കണ്ടു. ആദ്യദിവസം നാരങ്ങ കൊടുത്തിട്ട് അടുത്തദിവസം വരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച പാര്‍വതിയും സുഹൃത്തുക്കളും ചികിത്സയ്‌ക്കെത്തി. തലവേദന മാറ്റാനാണെന്ന് പറഞ്ഞ് മനു പാര്‍വതിയുടെ തലയിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും വടികൊണ്ട് അടിച്ചു. തുടര്‍ന്ന് കുഴഞ്ഞുവീണ പാര്‍വതിയെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.