ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഉപയോഗം; ലൈസൻസ് റദ്ദാക്കൽ എളുപ്പമല്ല


കോഴിക്കോട് : വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് ഉപയോഗിച്ച് സംസാരിച്ചാലും ലൈസൻസ് റദ്ദാക്കാമെന്ന പോലീസിന്റെ നിർദേശം നടപ്പാക്കുക എളുപ്പമല്ലെന്നു വിദഗ്ധർ. ചില നിയമപ്രശ്‌നമാണ് കാരണം.

കഴിഞ്ഞദിവസമാണ് പോലീസ് ഇക്കാര്യമറിയിച്ചത്. മോട്ടോർവാഹന നിയമത്തിലെ സെക്‌ഷൻ 184-ലാണ് അപകടകരമായ ഡ്രൈവിങ്ങിനെ നിർവചിക്കുന്നത്. പഴയ നിയമത്തിൽ ’കൈകൊണ്ടുള്ള മൊബൈൽഫോൺ ഉപയോഗം’ എന്നുതന്നെ പറഞ്ഞിരുന്നു. 2019-ലെ ഭേദഗതിപ്രകാരം അത് ’കൈകൊണ്ട് ഉപയോഗിക്കുന്ന ആശയവിനിമയ ഉപാധികൾ’ എന്നു മാറ്റി.

അപകടകരമായ ഡ്രൈവിങ് എന്നതിൽ കൂടുതൽ ഘടകങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇതിനെല്ലാം ശിക്ഷയായി പറയുന്നത് തടവും പിഴയും മാത്രമാണ്. നേരത്തേ ആയിരം രൂപയായിരുന്നത് ഇപ്പോൾ പതിനായിരം രൂപയായെന്നു മാത്രം. ആറുമാസം വരെ തടവും നൽകാം.

ലൈസൻസ് റദ്ദാക്കണമെങ്കിൽ മോട്ടോർവാഹന നിയമത്തിൽ ഇനിയും ഭേദഗതി വേണ്ടിവരുമെന്ന് പോലീസും സമ്മതിക്കുന്നു. എന്നാൽ ഇതിന് സംസ്ഥാനങ്ങൾക്ക് അധികാരമില്ല. നിലവിലെ സാഹചര്യത്തിൽ ലൈസൻസ് റദ്ദാക്കിയാൽ കേസ് കോടതിയിലെത്തുമ്പോൾ തള്ളിപ്പോകാനിടയുണ്ട്. അതുകൊണ്ട് പോലീസിന്റെ നിർദേശം ഏതു രീതിയിൽ നടപ്പാക്കുമെന്ന ആശയക്കുഴപ്പം നിലവിലുണ്ട്.