ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: മുഖ്യപ്രതിയെ പയ്യോളിയിലെത്തിച്ച്‌ തെളിവെടുത്തു


പയ്യോളി: നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണവും പണവും സ്വീകരിച്ച് തട്ടിപ്പുനടത്തിയ കേസിലെ മുഖ്യപ്രതി വി.പി.സബീറിനെ പയ്യോളി ഗോൾഡ് പാലസ് ജ്വല്ലറിയിലെത്തിച്ച് തെളിവെടുത്തു.

നേരത്തെ പയ്യോളി ഗോൾഡ് പാലസ് ജ്വല്ലറിയിൽ പൊലീസ് റെയ്ഡ് നടത്തി സ്വർണവും വെള്ളി ആഭരണങ്ങളും പിടിച്ചെടുത്തിരുന്നു. നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് നൂറോളം പരാതികൾ പയ്യോളി സ്റ്റേഷനിൽ മാത്രം ലഭിച്ചിട്ടുണ്ട്. ഇതിൽ നാല് കേസുകൾ മാത്രമാണ്‌ ഇവിടെ രജിസ്റ്റർചെയ്ത്‌ അന്വേഷിക്കുന്നത്. രാവിലെ പത്തരയോടെ ആരംഭിച്ച തെളിവെടുപ്പ് രണ്ടര വരെ നീണ്ടു.

പൊലീസിലെ സൈബർ സെൽ വിഭാഗവും തെളിവെടുപ്പിനെത്തിയിരുന്നു. പയ്യോളി പൊലീസ് ഇൻസ്പെക്ടർ കെ സി സുഭാഷ്ബാബുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എ കെ സജീഷ്, കെ ടി രാജേഷ് എന്നിവരാണ് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്‌.