ജാനകിക്കാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു


പേരാമ്പ്ര: ജാനകിക്കാട് വിനോദസഞ്ചാര കേന്ദ്രത്തില്‍ പതിനേഴുകാരിയെ സംഘംചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മൊയിലോത്തറ സ്വദേശികളായ തെക്കേപ്പറമ്പത്ത് സായൂജ് (22), തമഞ്ഞിമ്മല്‍ രാഹുല്‍ (22), അടുക്കത്ത് പാറച്ചാലില്‍ ഷിബു (32), കായക്കൊടി ആക്കല്‍ സ്വദേശി പാലോളി വീട്ടില്‍ അക്ഷയ് (22) എന്നിവരെ പ്രതി ചേര്‍ത്താണ് വടകര നര്‍ക്കോട്ടിക്ക് ഡിവൈഎസ്പി കെ. അശ്വകുമാര്‍ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചത്.

ആയിരത്തോളം പേജുകളുള്ള കുറ്റപത്രത്തില്‍ 53 ഓളം സാക്ഷികള്‍, പ്രതികള്‍ സഞ്ചരിച്ച രണ്ട് മോട്ടോര്‍ ബൈക്കുകള്‍, പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ പത്തിലധികം വസ്തുക്കള്‍ തൊണ്ടിമുതലായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഒക്ടോബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ടൂറിസ്റ്റ് കേന്ദ്രം കാണാനെന്ന പേരില്‍ സുഹൃത്ത് പെണ്‍കുട്ടിയെയും കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് അവിടെ എത്തി ശേഷം ശീതളപാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് മയക്കിയ ശേഷമാണ് നാലു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. ബോധം വന്ന പെണ്‍കുട്ടിയെ ഇവര്‍ ബന്ധുവീടിന് അടുത്ത് ഇറക്കി വിടുകയായിരുന്നു. പീഡന വിവരം ആരോടും പറയരുതെന്ന് ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

നാദാപുരം എഎസ്പി പി. നിഥിന്‍ രാജ്, എസ്ഐ കെ.പി. ജയന്‍, എഎസ്ഐ എന്‍.പി. അനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തതും ഒന്നരമാസത്തിനിടയില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതും. ഐപിസി 376 (ഡി) കൂട്ട ബലാല്‍സംഘം, പോക്‌സോ, എസ്‌സിഎസ്ടി പ്രൊട്ടക്ഷന്‍ ആക്ട് വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തത്.