ജാനകിക്കാട് കൂട്ടബലാത്സംഗക്കേസില്‍ പെണ്‍കുട്ടിയുടെ ബന്ധു അറസ്റ്റില്‍: പിടിയിലായത് ചെമ്പനോട സ്വദേശി


പേരാമ്പ്ര: ജാനകിക്കാട് ബലാത്സംഗക്കേസില്‍ പെണ്‍കുട്ടിയുടെ ബന്ധു അറസ്റ്റില്‍. ചെമ്പനോട സ്വദേശി ബിന്‍ഷാദ് എന്ന അപ്പുവാണ് അറസ്റ്റിലായത്.

പതിനേഴുകാരിയായ പെണ്‍കുട്ടിയെ 2019ല്‍ ബലാത്സംഗം ചെയ്ത രണ്ടുപേരില്‍ ഒരാളാണ് ബിന്‍ഷാദ്. മറ്റൊരു ബന്ധുവായ അമല്‍ ബാബു ഈ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇരുവരും ഇല്ലിക്കല്‍ കോളനി എന്ന സ്ഥലത്തെത്തിച്ച് പെണ്‍കുട്ടി ബലാത്സംഗം ചെയ്‌തെന്ന് കൗണ്‍സിലിങ്ങിനെ കുട്ടി വെളിപ്പെടുത്തിയിരുന്നു.

ഇതോടെ മൂന്നുകേസുകളിലായി അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഒക്ടോബര്‍ മൂന്നിനാണ് കുറ്റ്യാടി സ്വദേശിയായ പെണ്‍കുട്ടിയെ ജാനകിക്കാട്ടില്‍വെച്ച് നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. ഇതുമായി ബന്ധപ്പെട്ടതാണ് ആദ്യകേസ്.

ഈ സംഭവത്തിനുശേഷം കഴിഞ്ഞമാസം 17ന് ആദ്യ കേസിലെ പ്രതിയായ രാഹുലും സുഹൃത്ത് മാവിലപ്പാടി മര്‍വീനും ചേര്‍ന്ന് പെരുവണ്ണാമൂഴി പിന്നിക്കോട്ടൂര്‍ വനത്തിലെത്തിച്ച് പെണ്‍കുട്ടിയെ വീണ്ടും ബലാത്സംഗം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ കേസ്. ഈ കേസില്‍ പെരുവണ്ണാമൂഴി പൊലീസാണ് അന്വേഷണം നടത്തുന്നത്.

പെണ്‍കുട്ടിയെ, പൊലീസും വനിതാ ശിശുക്ഷേമ വകുപ്പും ചേര്‍ന്ന് കൂടുതല്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കിവരികയാണ്.