ജാനകിക്കാട് കൂട്ടബലാത്സംഗം: പെണ്‍കുട്ടിയെ വീണ്ടും ബലാത്സംഗം ചെയ്ത കേസില്‍ കുറ്റ്യാടി സ്വദേശി അറസ്റ്റില്‍



കോഴിക്കോട്: ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ഈ സംഭവത്തിനുശേഷം വീണ്ടും ബലാത്സംഗം ചെയ്ത കേസില്‍ കുറ്റ്യാടി സ്വദേശി അറസ്റ്റില്‍. കുറ്റ്യാടി മാവിലപ്പാടിയിലെ ഗുരിക്കള്‍ പറമ്പത്ത് മെര്‍വിനെ (22) നെയാണ് അറസ്റ്റു ചെയ്തത്.

പെണ്‍കുട്ടിയുടെ അമ്മവീടിനടുത്ത് അമ്മയ്‌ക്കൊപ്പം തോട്ടില്‍ അലക്കാനും കുളിക്കാനുമായി പോയ പെണ്‍കുട്ടിയെ രാഹുലും ഇപ്പോള്‍ പിടിയിലായ മെര്‍വിനും ചേര്‍ന്ന് ബൈക്കില്‍ തട്ടിക്കൊണ്ടുപോയി ചെമ്പനോട പെരുവണ്ണാമൂഴി റോഡില്‍ പന്നിക്കോട്ടൂര്‍ വനത്തിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പുതിയ കേസ്. ഒക്ടോബര്‍ പതിനാറിനായിരുന്നു സംഭവം. പേരാമ്പ്ര ഡി.വൈ.എസ്.പി ജയന്‍ ഡൊമിനിക്കാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് പോക്‌സോ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

പെണ്‍കുട്ടിയെ ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി വിനോദ സഞ്ചാര കേന്ദ്രമായ ജാനകിക്കാട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കഴിഞ്ഞ ദിവസം നാദാപുരം എ.എസ്.പി നിതിന്‍രാജ് നാലു യുവാക്കളെ അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റിലായ മരുതോങ്കര അടുക്കത്ത് പാറച്ചാലില്‍ ഷിബു (24), മൊയിലോത്തറ തെക്കെ പറമ്പത്ത് സായൂജ്(24), മൊയിലോത്തറ തമഞ്ഞിമ്മല്‍ രാഹുല്‍ (22), ആക്കല്‍ പാലോളി അക്ഷയ് (22) എന്നിവര്‍ റിമാന്‍ഡിലാണ്.

കഴിഞ്ഞ മൂന്നിനായിരുന്നു കേസിനാസ്പദമായ ആദ്യസംഭവം. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ചാണ് ഇപ്പോള്‍ പെരുവണ്ണാമൂഴി പൊലീസ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.