ജാനകിക്കാടില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം; നാല് പ്രതികളും കുറ്റം സമ്മതിച്ചു


പേരാമ്പ്ര: ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിച്ച് ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ നാല് പ്രതികളും കുറ്റം സമ്മതിച്ചതായി പൊലീസ്. കാവിലുംപാറ സ്വദേശി അക്ഷയ് (22), മൊയിലോത്തറ സ്വദേശികളായ രാഹുല്‍ (22), സായൂജ് (24), അടുക്കത്ത് സ്വദേശി ഷിബു (32) എന്നീ പ്രതികളെ അല്പസമയത്തിനുള്ളില്‍ കോഴിക്കോട് നഗരത്തിലെ പോക്‌സോ കോടതിയില്‍ ഹാജരാക്കും. ഇവര്‍ക്കെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ശീതളപാനിയത്തില്‍ മയക്കുമരുന്ന് കലക്കി നല്‍കി എന്ന കാര്യത്തില്‍ പൊലീസിന് കൂടുതല്‍ വിശദീകരണം ലഭിച്ചിട്ടുണ്ട്. എന്നാല്‍ എന്ത് തരം മയക്കുമരുന്നാണ് നല്‍കിയതെന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിവരുകയാണെന്നും പൊലീസ് പറയുന്നു. കൂടാതെ വിനോദ സഞ്ചാര മേഖലകളില്‍ എങ്ങിനെയാണ് ഇത്തരം മയക്കുമരുന്നുകള്‍ ലഭിക്കുന്നുതെന്നും അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

ഈ മാസം മൂന്നിനാണ് പ്രണയം നടിച്ച് പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടിയെ ഇവരിലൊരാള്‍ ജാനകിക്കാട്ടിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് പെണ്‍കുട്ടിക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബോധം കെടുത്തിയ ശേഷം നാല് പ്രതികളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ബോധം വന്ന പെണ്‍കുട്ടിയെ ഇവര്‍ ബന്ധുവിന്റെ വീടിന് അടുത്ത് ഇറക്കി വിടുകയായിരുന്നു.

പീഡന വിവരം ആരോടും പറയരുതെന്ന് ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഭയം കാരണം പെണ്‍കുട്ടി രണ്ടാഴ്ചയോളം പീഡനവിവരം പുറത്ത് പറഞ്ഞിരുന്നില്ല.