ജനലഴി മുറിച്ച് അകത്തുകടന്നു; ദമ്പതികളെ മുറുക്കുള്ളില്‍ കുടുക്കി മുളക് പൊടി വിതറി മോഷണം: സംഭവം കോഴിക്കോട് നഗരമധ്യത്തില്‍


കോഴിക്കോട്: ദമ്പതികള്‍ കിടന്ന മുറി പുറത്തുനിന്ന് പൂട്ടി മകള്‍ക്കുനേരെ മുളകുപൊടി വിതറി മോഷണം. നഗരത്തിലെ ഗണ്ണിസ്ട്രീറ്റ് ചാക്കാരിട മുഷ്താഖ് റോഡിലെ പി.എ ഹൗസ് വളപ്പിലുള്ള സലാമിന്റെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്.

വീടിന്റെ ജനലിലെ മര അഴികള്‍ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്തേക്ക് കടന്നത്. സലാമിന്റെ മകള്‍ ആയിഷയുടെ കയ്യിലെ ഒരു പവന്‍ തൂക്കമുള്ള ബ്രേസ്ലേറ്റ് മോഷ്ടാവ് കൊണ്ടുപോയി.

തുടര്‍ന്ന് സലാമും ഭാര്യ റാബിയയും ഉറങ്ങിയ മുറിയുടെ വാതില്‍ ഷാള്‍ ഉപയോഗിച്ച് കെട്ടിയിട്ടു. മുകള്‍നിലയിലെ ആളില്ലാത്ത മുറിയിലെത്തി അലമാരയിലെ സാധനങ്ങള്‍ വലിച്ചിട്ടു. തുടര്‍ന്നാണ് ആയിഷയുടെ മുറിയിലെത്തി ബ്രേസ്ലേറ്റ് പൊട്ടിച്ചെടുത്തത്. ആയിഷ ബഹളംവെച്ചതോടെ മുളകുപൊടിയെറിഞ്ഞ് മോഷ്ടാവ് കടന്നുകളഞ്ഞു.

വാതിലിലെ കെട്ടഴിച്ച് മാതാപിതാക്കളെ മോചിപ്പിച്ചശേഷം കുടുംബം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിരലടയാളം പതിയാതിരിക്കാന്‍ ഇയാള്‍ കയ്യുറകള്‍ ധരിച്ചിരുന്നു.

പട്രോളിംഗ് സംഘം എത്തി മേഖലയിലാകെ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.