ചേവായൂരില്‍ പീഡനത്തിന് ഇരയായ യുവതിയുടെ അമ്മ മരിച്ചനിലയില്‍; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം


കോഴിക്കോട്: ചേവായൂരില്‍ ബസില്‍ പീഡനത്തിന് ഇരയായ യുവതിയുടെ അമ്മ വീട്ടില്‍ മരിച്ച നിലയില്‍. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണ് ഇവര്‍. പീഡനത്തിന് ഇരയായ പെണ്‍കുട്ടി സാമൂഹ്യ നീതി വകുപ്പിന്‍റെ നിര്‍ദേശപ്രകാരം മറ്റൊരു കേന്ദ്രത്തിലാണ് കഴിയുന്നത്.

ജൂലൈയിലാണ് മാനസിക വെല്ലുവിളി നേരിടുന്ന യുവതി നിര്‍ത്തിയിട്ട ബസിനുളളില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത്. കുന്ദമംഗലം സ്വദേശി ഗോപീഷ് പത്താംമൈല്‍ സ്വദേശി മുഹമ്മദ് ഷമര്‍ എന്നിവരെ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍പോയ രണ്ടാം പ്രതി പന്തീര്‍പാടം സ്വദേശി ഇന്ത്യേഷ് കുമാറിനായി പൊലീസ് അന്വേഷണം തുടരുകയാണ്.

യുവതി നേരത്തേയും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചികിത്സ തേടിയിരുന്ന യുവതി രോഗം വഷളാകുമ്പോൾ വീട് വിട്ടിറങ്ങാറുണ്ട്. ഇത്തരത്തില്‍ വീട് വിട്ടിറങ്ങിയപ്പോഴാണ് താന്‍ മുമ്പും പീഡനത്തിന് ഇരയായതെന്ന് യുവതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.