ചിൽഡ്രൻസ്‌ ഹോമിലെ പെൺകുട്ടിക്ക് നേരെ ബലാത്സംഗ ശ്രമം; പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടി


കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി പിടിയില്‍. ഒന്നര മണിക്കൂര്‍ നേരത്തെ തെരച്ചിലൊടുവില്‍ ലോ കോളേജ് പരിസരത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കുറ്റിക്കാട്ടില്‍ ഒളിച്ച നിലയിലായ പ്രതിയെ പൊലീസും വിദ്യാര്‍ഥികളും ചേര്‍ന്നാണ് പിടികൂടിയത്. കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയാണ് പിടിയിലായത്.

ഇന്നു വൈകീട്ടാണ് പ്രതികളായ ഫെബിനെയും കൊല്ലം സ്വദേശി ടോം തോമസിനെയും വൈദ്യപരിശോധനയ്ക്കുശേഷം പൊലീസ് ചേവായൂർ സ്റ്റേഷനിലെത്തിച്ചത്. വസ്ത്രം മാറാൻ പ്രതികൾക്ക് സമയം നൽകിയിരുന്നു. വസ്ത്രം മാറി പുറത്തേക്ക് ഇറക്കുന്നതിനിടെ, പുറകു വശം വഴി ആണ് ഫെബിൻ രക്ഷപ്പെട്ടത് എന്ന് പൊലീസ് പറയുന്നു. സ്റ്റേഷന് അകത്തു നിന്ന് ഇടനാഴിയിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരെ മജിസ്ട്രേറ്റിനു മുന്നിൽ പ്രതികളെ ഹാജാരാക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് ഫെബിന്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് സ്‌റ്റേഷന്റെ പുറകു വശത്തുകൂടെ കടന്നു കളഞ്ഞത്. സംഭവസമയത്ത് പ്രതികളുടെ ബന്ധുക്കൾ സ്റ്റേഷനിലുണ്ടായിരുന്നുവെന്നാണ് വിവരം.

സ്റ്റേഷന്‍റെ പിൻവശത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഭാഗത്തുകൂടിയാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. എസ്‌ഐ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ സംഭവസമയത്ത് സ്‌റ്റേഷനിലുണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിൽ വച്ച് പെൺകുട്ടികൾക്കൊപ്പം രണ്ട് യുവാക്കളെയും പിടികൂടിയത്. ഇന്ന് രാവിലെ സ്റ്റേഷനിലെത്തിച്ച് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.

കേസില്‍ പെൺകുട്ടികളുടെ രഹസ്യമൊഴി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. അഞ്ചുപേരുടെ മൊഴി നേരിട്ടും ഒരു പെൺകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അവരുടെ മൊഴി വിഡിയോ കോൺഫറൻസ് വഴിയുമാണ് രേഖപ്പെടുത്തിയത്.