ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും


പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട ഓഗസ്റ്റ് 15ന് വൈകിട്ട് 5ന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി കെ ജയരാജ് പോറ്റി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിക്കും. തുടര്‍ന്ന് വിഭൂതി പ്രസാദം വിതരണം ചെയ്യും.

നിറപുത്തരിപൂജകള്‍ക്കായി 16ന് പുലര്‍ച്ചെ 5ന് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് നിറപുത്തരിക്കായി എത്തിക്കുന്ന ശബരിമലയില്‍ കരനെല്‍കൃഷി ചെയ്ത നെല്‍കറ്റകള്‍, മേല്‍ശാന്തി ആചാരപൂര്‍വ്വം ശിരസ്സിലേറ്റി നിറപുത്തരിപൂജയ്ക്കായി ക്ഷേത്ര ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും. പൂജകള്‍ക്ക് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് നെല്‍കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കും.

ആഗസ്റ്റ് 16ന് പുലര്‍ച്ചെ 5.55നും 6.20നും ഇടയിലാണ് നിറപുത്തരിപൂജ. 16 മുതല്‍ 23 വരെ ഭക്തരെ ശബരീശദര്‍ശനത്തിനായി കടത്തിവിടും. ഓണ്‍ലൈനിലൂടെ ബുക്ക്‌ചെയ്ത് ദര്‍ശനാനുമതി ലഭിച്ച ഭക്തര്‍ക്ക് മാത്രമെ ഇക്കുറിയും ശബരിമലയിലെത്താനാകൂ.

ദര്‍ശനത്തിനായി സമയം അനുവദിച്ച് കിട്ടിയ അയ്യപ്പഭക്തര്‍ രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ, 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കൈയ്യില്‍ കരുതണം. ഓണം നാളുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ച് ഭക്തര്‍ക്കായി ഓണസദ്യ ഒരുക്കും.

ആഗസ്റ്റ് 23ന് രാത്രി ഹരിവരാസനം ആലപിച്ച് ക്ഷേത്രനട അടയ്ക്കും. ആഗസ്റ്റ് മാസത്തില്‍ ക്ഷേത്രനട തുറന്നിരിക്കുന്ന 8 ദിവസങ്ങളില്‍ പ്രതിദിനം 15,000 ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങിലൂടെ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്. കന്നിമാസ പൂജകള്‍ക്കായി സെപ്റ്റംബര്‍ 16ന് ശബരിമല നടതുറക്കും.