ഗതാഗത കുരുക്കില്‍ പെടുമ്പോള്‍ ഹോണടിക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കുക, മറ്റുള്ളവരുടെ ‘ചെവി തുളച്ചാൽ’ ഇനി പിടിവീഴും; ഓപ്പറേഷൻ ഡെസിബലിനെ കുറിച്ച് വിശദമായി അറിയാം


കോഴിക്കോട്: ട്രാഫിക് സിഗ്‌നലിലോ ഗതാഗതക്കുരുക്കിലോ പെട്ടുപോയതിന്റെ അമര്‍ഷം ഇനി ഹോണില്‍ അമര്‍ത്തി തീര്‍ക്കേണ്ട. അനാവശ്യമായി ഹോണടിച്ച് ശബ്ദമലിനീകരണമുണ്ടാക്കിയാല്‍ കുടുങ്ങും. ഇത്തരക്കാരെ കുടുക്കാനായി മോട്ടോര്‍വാഹന വകുപ്പ് പരിശോധന കടുപ്പിച്ചു. ‘ഓപ്പറേഷന്‍ ഡെസിബെല്‍’ എന്ന പേരില്‍ പ്രത്യേക പരിശോധനയും നടത്തി.

ശബ്ദമലിനീകരണത്തിന്റെ പ്രധാന ഉറവിടമാണ് നിരന്തരമായ ഹോണ്‍ ഉപയോഗം. ഗര്‍ഭസ്ഥശിശുവിനും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അമിതശബ്ദം കേള്‍ക്കുന്നതു വഴി വേഗം കേള്‍വിത്തകരാര്‍ സംഭവിക്കും.

എയര്‍ ഹോണുകള്‍ നേരത്തേ നിരോധിച്ചവയാണെങ്കിലും ഇത് ഇപ്പോഴും ഉപയോഗത്തിലുണ്ട്. നിര്‍മിതഹോണുകള്‍ മാറ്റി ഉയര്‍ന്ന ശബ്ദമുണ്ടാക്കുന്ന ഹോണുകള്‍ പിടിപ്പിക്കുന്നതായും പരാതിയുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് മോട്ടോര്‍വാഹന വകുപ്പ് ഓപ്പറേഷന്‍ ഡെസിബെല്‍ നടപ്പാക്കിയത്.

ഹോണ്‍ നിരോധിത മേഖലകളില്‍ അനാവശ്യമായി ഹോണ്‍ മുഴക്കുന്നവര്‍, ശബ്ദ പരിധി ലംഘിക്കുന്ന ഹോണുകള്‍, സൈലന്‍സറുകള്‍ തുടങ്ങിയവ കണ്ടെത്തിയാല്‍ പിടിവീഴും. പിഴയീടാക്കും. ശബ്ദമലിനീകരണത്തിനെതിരേ ബോധവത്കരണം നടത്തുകയും ചെയ്യും.

വാഹനങ്ങളില്‍ 112 ഡെസിബെല്ലിനു മുകളില്‍ ശബ്ദം പുറപ്പെടുവിപ്പിക്കുന്ന ഹോണുകള്‍ ഘടിപ്പിക്കാന്‍ അനുവാദമില്ല. 91 ഡെസിബല്ലിനു മുകളില്‍ ശബ്ദം പുറപ്പെടുവിപ്പിക്കുന്ന സൈലന്‍സറുകള്‍ അനുവദിക്കില്ല.

ഹോണ്‍ പാടില്ല

കോടതി, സ്‌കൂള്‍, ആശുപത്രി, ആരാധനാലയങ്ങള്‍ എന്നിവയുടെ പരിധികള്‍ നിശ്ശബ്ദ മേഖലയാണ്.