കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരത്തിന് സ്ഥലം വിട്ടുനല്‍കി അയല്‍വാസി മാതൃകയായി, നന്മയുടെ മുഖമായത് അരിക്കുളത്തെ കട്ടയാട്ട് രാമകൃഷ്ണന്‍


അരിക്കുളം: കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരത്തിന് സ്ഥലം വിട്ടു നല്‍കി അരിക്കുളം സ്വദേശി. അരിക്കുളം ഊരള്ളൂര്‍ കട്ടയാട്ടു രാമകൃഷ്ണനാണ് സംസ്‌കാരത്തിനായി സ്ഥലം വിട്ടു നല്‍കി മാതൃകയായത്. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന സാധാരണക്കാരനാണ് രാമകൃഷ്ണന്‍.

അയല്‍വാസിയെ സഹായിക്കാന്‍ കാണിച്ച മനസിന് നാടിന്റെ അഭിനന്ദന പ്രവാഹമാണ്. മരണപ്പെട്ടയാളുടെ കുടുംബത്തിന്റെ ആഗ്രഹമായിരുന്നു വീടിനടുത്ത് തന്നെ മൃതദേഹം സംസ്‌കരിക്കണമെന്ന്. പക്ഷേ അതിന് കഴിയാത്ത അവസ്ഥയിലാണ് രാമകൃഷ്ണനും സഹോദരിമാരും തങ്ങളുടെ അമ്മയുടെ പേരിലുള്ള സ്ഥലം നല്‍കിയത്.

അരിക്കുളം ചോയികണ്ടി ചെറിയോമന നായരാണ് കോവിഡ് ബാധിച്ച് അന്തരിച്ചത്. ഇദ്ധേഹത്തിന് എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ കാര്‍ത്ത്യായനിയാണ്. ഗിരിജ, സുകുമാരന്‍, സുനി, ഹരീഷ് എന്നിവരാണ് മക്കള്‍. സഹോദരങ്ങള്‍ കുഞ്ഞിരാമന്‍ നായര്‍, കേളുകുട്ടി നായര്‍, നാരായണന്‍ നായര്‍, കുഞ്ഞനന്ദന്‍ നായര്‍, ലക്ഷ്മി അമ്മ, ശങ്കരന്‍ നായര്‍ എന്നിവരാണ്.