കോവിഡിന് പിന്നാലെ ‘മിസ്ക്’; കേരളത്തിൽ നാല് കുട്ടികൾ മരിച്ചതായി ആരോഗ്യവകുപ്പ്


തിരുവനന്തപുരം: മൾട്ടി ഇൻഫ്ലമേറ്ററി സിൻഡ്രോം–സി(MIS-C) ബാധിച്ച് സംസ്ഥാനത്ത് നാല് കുട്ടികൾ മരിച്ചതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 300 ലേറെ കുട്ടികൾക്കു മിസ്ക് സ്ഥിരീകരിച്ചു. ഇതിൽ 95ശതമാനം പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

മരിച്ച നാല് പേരും 18 വയസ്സിനു താഴെയുള്ളവരാണ്. ഇതിൽ ഒരാൾക്ക് മാത്രമാണ് ഗുരുതരമായ രോഗങ്ങളുണ്ടായിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലാണ് മിസ്ക് മരണം റിപ്പോർട്ട് ചെയ്തത്.

ഈ സാഹചര്യത്തിൽ കുട്ടികൾക്ക് കോവിഡ് ബാധിക്കാതിരിക്കാൻ കൂടുതൽ ജാ​ഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകി. കോവിഡ് പോസിറ്റീവ് ആകുന്ന കുട്ടികൾക്ക് 3–4 ആഴ്ചയ്ക്കകമാണു മിസ്ക് ബാധിക്കുന്നത്.

കടുത്ത പനിയാണ് പ്രധാന രോഗലക്ഷണം. ത്വക്കിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുന്നതും പഴുപ്പില്ലാത്ത ചെങ്കണ്ണുമെല്ലാം ലക്ഷണങ്ങളാണ്. വായ്ക്കുള്ളിലെ തടിപ്പ്, രക്തസമ്മർദം കുറയൽ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഉദരരോഗങ്ങൾ, രക്തം കട്ട പിടിക്കാനുള്ള തടസ്സം എന്നിവ മിസ്കിന്റെ ലക്ഷണമാണ്.

സംസ്ഥാനത്തെ കോവിഡ് ബാധിതരിൽ ശതമാനം പത്ത് വയസ്സിന് താഴെയുള്ളവരാണ്. പത്ത് ശതമാനം പേർ പതിനൊന്നും ഇരുപതിനും വയസ്സ് പ്രായമുള്ളവരുമാണ്.