കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനധികൃത വിദേശ കറൻസിയും സ്വർണ്ണവും പിടിക്കൂടി; പിടിയിലായവരിൽ കുറ്റിയാടി സ്വദേശിയും


കോഴിക്കോട്: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. ഇത്തവണ വിദേശ കറൻസികളും പിടികൂടി. നൂറ്റിമൂന്ന്‌ ഗ്രാം സ്വർണ്ണ മിശ്രിതവും 8 ലക്ഷത്തോളം രൂപക്ക് തുല്യമായ വിദേശ കറൻസികളുമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.

ദുബായിൽ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിൽ കോഴിക്കോട് വന്നിറങ്ങിയ കാസർഗോഡ് സ്വദേശി (60) യിൽ നിന്നും 427 ഗ്രാം സ്വർണമിശ്രിതവും, ഷാർജയിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ വന്ന കുറ്റിയാടി സ്വദേശി(62) യിൽ നിന്നും 603 ഗ്രാം സ്വർണമിശ്രിതവുമാണ് കണ്ടെടുത്തത്. ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. വിപണിയിൽ ഇതിന് ഏകദേശം 49 ലക്ഷം രൂപ വിലവരും.

വിദേശകറൻസികൾ ഷാർജയിലേക്കു അനധികൃതമായി കൊണ്ടുപോകാൻ ശ്രമിക്കവെയാണ് കൊയിലാണ്ടി സ്വദേശിയെ പിടികൂടിയത്. ഇന്നലെ ഷാർജയിലേക്കു പോകാനിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ ഇയാൾ ചെക്ക് ഇൻ ചെയ്ത ശേഷമാണു പിടികൂടിയത്. ഏകദേശം 8 ലക്ഷത്തോളും രൂപക്ക് തുല്യമായ 39,950 സൗദി റിയാലും 100 ഒമാൻ റിയാലും പിടിച്ചെടുത്തു.

അസിസ്റ്റന്റ് കമ്മീഷണർ സിനോയ്‌.കെ.മാത്യുവിന്റെ നിർദേശപ്രകാരം സൂപ്രണ്ടുമാരായ പ്രവീൺ കുമാർ കെ.കെ, പ്രകാശ്. എം, ഇൻസ്‌പെക്ടർമാരായ പ്രതീഷ്. എം, മുഹമ്മദ് ഫൈസൽ.ഇ, കപിൽ സുറീറ എന്നിവർ ചേർന്നാണ് സ്വർണമിശ്രിതവും കറൻസിയും പിടികൂടിയത്.