കോഴിക്കോട് 76കാരന്റെ മരണം ഹൃദയാഘാതം മൂലമെന്ന് ബന്ധുക്കള്‍; പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ ആത്മഹത്യ


കോഴിക്കോട്: വയോധികന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പറഞ്ഞ് സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ ശ്രമിച്ച ബന്ധുക്കളെ പൊലീസ് തടഞ്ഞു. പെരുമണ്ണ ചിറ്റ്യേടത്ത് വേലായുധന്‍ (76) ന്റെ സംസ്‌കാര ചടങ്ങുകളാണ് പൊലീസ് ഇടപെട്ട് നിര്‍ത്തിവെച്ചത്.

രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പൊലീസ് വിഷയത്തില്‍ ഇടപെട്ടത്. പൊലീസ് നടത്തിയ ഇന്‍ക്വസ്റ്റില്‍ മരണം ആത്മഹത്യയാണെന്ന് തെളിഞ്ഞു. മാനഹാനി ഭയന്ന് സംഭവം മൂടിവെക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ സമ്മതിച്ചതായും പന്തീരങ്കാവ് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് വേലായുധന്‍ മരിച്ചത്. പതിനൊന്ന് മണിയോടെ സംസ്‌കാരചടങ്ങുകള്‍ നടത്താനായിരുന്നു ബന്ധുക്കളുടെ തീരുമാനം. ഇതിനു തൊട്ടുമുമ്പാണ് പൊലീസ് സ്ഥലത്തെത്തി ചടങ്ങുകള്‍ തടഞ്ഞത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാനാരി ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.