അരിക്കുളത്തെ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്;; ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു, സ്വര്‍ണ്ണക്കടത്ത് കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാഴ്ചയായിട്ടും പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. അറസ്റ്റിലായ മൂന്നുപേര്‍ക്ക് തട്ടിക്കൊണ്ടുപോയ സംഘവുമായി നേരിട്ട് ബന്ധമില്ലെന്നാണ് നിലവിലുള്ള സൂചന. അഷ്‌റഫിന്റ കൈയില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്ത നാദാപുരം സ്വദേശി അഖിനായും തിരച്ചില്‍ തുടരുകയാണ്.

അഷറഫ് ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്ന സ്വര്‍ണം ആവശ്യപ്പെട്ട് സുഹൃത്ത് നിസാറിനെ തട്ടിക്കൊണ്ടുപോയ മൂന്നുപേരാണ് അറസ്റ്റിലായത്. ഇവര്‍ ക്രിമിനല്‍ സംഘമല്ലെന്നും അഷറഫിനെ തട്ടിക്കൊണ്ടുപോയ സംഘവുമായി ബന്ധമില്ലെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍.

അറസ്റ്റിലായ സെയ്ഫുദീന്‍ എന്നയാളിന്റ സുഹൃത്ത് കൊടുത്തുവിട്ട സ്വര്‍ണവും അഷറഫിന്റ കൈവശമുണ്ടായിരുന്നു. ഇതാവശ്യപ്പെട്ടാണ് ഇവര്‍ അഷറഫിന്റ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയത്. അഷറഫിന്റ ഫോണ്‍ നമ്പര്‍ കിട്ടിയപ്പോള്‍ വിട്ടയയ്ക്കുകയും ചെയ്തു. അഷറഫ് കൊണ്ടുവന്ന രണ്ട് കിലോ സ്വര്‍ണം പലരുടേതായിരുന്നു. സംഘം സഞ്ചരിച്ചിരുന്ന വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല.

അതേസമയം അഷറഫിന്റ കൈയില്‍ നിന്ന്‌സ്വര്‍ണം തട്ടിയെടുത്ത അഖിനായി അന്വേഷണം ഊര്‍ജിതമാക്കി. എതിരാളികളെ പേടിപ്പെടുത്താന്‍ കൊടി സുനിയുടേതെന്ന പേരില്‍ ശബ്ദ സന്ദേശം തയാറാക്കി അഷറഫിന്റ ഫോണിലേക്ക് അയച്ചുകൊടുത്തത് അഖിനാണെന്നാണ് നിഗമനം. കണ്ണൂര്‍ സംഘവുമായി അഖിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. എന്തായാലും അന്വേഷണസംഘത്തിന് ഇതുവരെ പ്രതികളെ പിടികൂടാനായില്ല.