കേരളത്തില്‍ 175 പുതിയ മദ്യവില്‍പ്പന ശാലകള്‍ കൂടി ആരംഭിക്കുമെന്ന് സര്‍ക്കാര്‍; വാക്-ഇന്‍ മദ്യവില്‍പ്പനശാലകളും പരിഗണനയില്‍


കൊച്ചി: കേരളത്തില്‍ പുതുതായി 175 മദ്യവില്‍പ്പനശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ബെവ്‌കോ ഔട്ട്ലെറ്റുകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം സംബന്ധിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.

കേരളത്തില്‍ 1.12 ലക്ഷം പേര്‍ക്ക് ഒരു മദ്യവില്‍പന ശാലയെന്ന അനുപാതത്തിലാണുള്ളത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

പുതിയ മദ്യശാലകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച ബെവ്‌കോയുടെ ശുപാര്‍ശ എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലാണ്. കോടതി നിര്‍ദ്ദേശിച്ച തരത്തിലുള്ള വാക്-ഇന്‍ മദ്യവില്‍പ്പനശാലകള്‍ തുടങ്ങണമെന്ന കോടതിയുടെ നിര്‍ദ്ദേശവും സജീവ പരിഗണനയിലുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബിവറേജസ് കോര്‍പ്പറേഷനു കീഴിലുള്ള 96 മദ്യവില്‍പ്പനശാലകളില്‍ നിലവില്‍ വാക്ക് ഇന്‍ സൗകര്യമുണ്ട്.

അതേസമയം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്നു നടിക്കാനാകില്ലെന്ന് ഹൈക്കോടതി ആവര്‍ത്തിച്ചു. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ ക്യൂ നില്‍ക്കാതെ മദ്യം വാങ്ങി തിരികെ പോകാന്‍ കഴിയുന്ന തരത്തില്‍ വാക്കിങ് ഷോപ്പ് സംവിധാനം തുടങ്ങുന്നത് സംബന്ധിച്ച് നിലപാടറിക്കാന്‍ കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. ബവ്കോ ഔട്ലെറ്റുകള്‍ പരിഷ്‌ക്കരിക്കുന്നതില്‍ നയപരമായ മാറ്റം അനിവാര്യമാണെന്നും കോടതി പറഞ്ഞിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.