കുറ്റ്യാടി സ്വദേശിനി ലിതാരയുടെ ദുരൂഹ മരണം: കോച്ച് രവി സിംഗിനെ അനിശ്ചിതകാലത്തേക്ക് സസ്പെന്‍ഡ് ചെയ്ത് റെയില്‍വേ


പേരാമ്പ്ര: പട്നയില്‍ റെയില്‍വേയുടെ ബാസ്‌കറ്റ് ബോള്‍ താരവും കുറ്റ്യാടി സ്വദേശിനിയുമായി കെ സി ലിതാരയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോച്ച് രവി സിംഗിന് സസ്പെന്‍ഷന്‍. അനിശ്ചിതകാലത്തേക്കാണ് സസ്പെന്‍ഷന്‍ നടപടി. കേസില്‍ രവി സിംഗ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.

ഒരു തരത്തിലും കോച്ചിനെ സഹായിക്കുന്നില്ലെന്നും കേസില്‍ വകുപ്പുതല അന്വേഷണത്തിന് സാധ്യതയില്ലെന്നും റെയില്‍വേ മുഖ്യ വക്താവ് പറഞ്ഞു. ലിതാരയുടെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പട്‌ന ഹൈകോടതിയില്‍ ലോക് താന്ത്രിക് ജനാതാദള്‍ സെക്രട്ടറി സലിം മടവൂര്‍ ബുധനാഴ്ച ഹര്‍ജി സമര്‍പിച്ചിരുന്നു. ഹൈകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. കോച് രവി സിംഗിന്റെ ശാരീരിക, മാനസിക പീഡനം മൂലമാണ് ലിതാര ആത്മഹത്യ ചെയ്തതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.


കഴിഞ്ഞ മാസം 26 നാണ് ലിതാരയെ പട്നയിലെ ഫ്ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യേണ്ട രീതിയിലുള്ള സാഹചര്യം ലിതാരക്കില്ലായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ടീമിന്റെ കോച്ചില്‍ നിന്ന് ലൈംഗികവും മാനസികവുമായ പീഡനം ഉണ്ടായിരുന്നെന്ന് ലിതാര ഫോണില്‍ അറിയിച്ചിരുന്നതായി അമ്മാവന്‍ രാജീവന്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. രവി സിംഗില്‍ നിന്ന് തലേ ദിവസമുണ്ടായ മോശം പെരുമാറ്റമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ലിതാരയുടെ കുടുംബം പല തവണ ആവര്‍ത്തിച്ചിരുന്നു.