കായണ്ണയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍, കടുത്ത നിയന്ത്രണങ്ങള്‍, നോക്കാം വിശദമായി


കായണ്ണബസാര്‍: കായണ്ണ ഗ്രാമപഞ്ചായത്തില്‍ കൊവിഡ് വ്യാപനം രൂക്ഷം. കഴിഞ്ഞ രണ്ടു ദിവസം മാത്രം ഇരുപതിന് മുകളില്‍ ആളുകള്‍ക്കാണ് പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നു. അവശ്യ സര്‍വ്വീസൊഴികെ മറ്റൊന്നും അനുവദനീയമല്ല.

ടി പി ആര്‍ നിരക്ക് 15 ശതമാനത്തിന് മുകളിലായതോടെ പഞ്ചയാത്ത് കാറ്റഗറി എ യില്‍ നിന്നും കാറ്റഗറി ഡി യിലേക്ക് മാറുകയായിരുന്നു. ഒരാഴ്ച മുമ്പ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനമായിരുന്നു. രോഗവാഹകരെ കണ്ടെത്താനായി പഞ്ചായത്തില്‍ കൂടുതല്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തിയതാണ് ടി പി ആര്‍ കൂടാന്‍ കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി കെ ശശി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വരും ദിവസങ്ങളിലും കൂടുതല്‍ കൊവിഡ് ടെസ്റ്റ് ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.

നിലവില്‍ 62 കൊവിഡ് രോഗികളാണ് പഞ്ചായത്തിലുള്ളത്. രോഗബാധിതര്‍ കൂടുതലും എട്ടാം വാര്‍ഡിലാണ്. കൊവിഡ് പോസിറ്റീവായ രോഗികളില്‍ നിന്നും വീട്ടിലെ മറ്റ് അംഗങ്ങള്‍ക്കും രോഗം പകര്‍ന്നതാണ് ടി പി ആര്‍ നിരക്ക് കൂടാന്‍ കാരണണമെന്ന് പ്രസിഡന്റ് പറഞ്ഞു . അതിനാല്‍ സമ്പര്‍ക്ക പട്ടികയിലുള്ള മുഴുവന്‍ ആളുകളെയും പരിശാധനയ്ക്ക് വിധേയമാക്കി രോഗവ്യാപനം കുറയ്ക്കാനാണ് പഞ്ചായത്ത് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി നാളെ മെഗാ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.

അനുവദിക്കപ്പെട്ടത്

  • ഈ പ്രദേശങ്ങളില്‍ ഭക്ഷ്യ വസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള ആവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രം. ( രാവിലെ 7:00 മുതല്‍ വൈകീട്ട് 8:00 വരെ )
  • ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം.

കാറ്റഗറി ‘ഡി’യിലെ നിയന്ത്രണങ്ങള്‍

  • ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
  • പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും
  • അത്യാവശ കാരണങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയാല്‍ പിഴയും, നിയമനടപടിയും